2018 ലെ പ്രളയസഹായം സംസ്ഥാന സര്‍ക്കാര്‍ പാഴാക്കിയെന്ന് എം.പി ഡീന്‍ കുര്യാക്കോസ്

2018 ലെ പ്രളയസഹായമായി കേന്ദ്രം നല്‍കിയ  തുക സംസ്ഥാന സര്‍ക്കാര്‍ പാഴാക്കിയെന്ന് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ്. കേരളം ആവശ്യപ്പെട്ടതിലും കടുതല്‍ പണം കേന്ദ്രം നല്‍കി. പ്രളയാനന്തര പുനര്‍നിര്‍മാണം എങ്ങുമെത്തിയിട്ടില്ലെന്നും ഡീന്‍ കുറ്റപ്പെടുത്തി.

മൂവായിരത്തി നാനൂറ്റിഅഞ്ച്  കോടി രൂപയാണ് പ്രളയ ധനസഹായമായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്. എന്നാൽ അതിന്റെ സിംഹഭാഗവും സംസ്ഥാനം ഉപയോഗിക്കാതെ കിടക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്  ഇടുക്കി എംപി ഡീൻ കുര്യാക്കോസിന് അയച്ച കത്തില്‍ വ്യക്തമാക്കി.  പ്രളയ ബാധിതർക്ക് സഹായം നൽകുന്നതുമായി ബന്ധപ്പെട്ട്  പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി നൽകിയ കത്തിലാണ് ഈ വിവരങ്ങൾ . 

സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്കുള്ള കേന്ദ്ര വിഹിതമായി 192.6 കോടി രൂപയും ദേശീയ ദുരന്ത നിവാരണ ഫണ്ടിൽനിന്ന് 2904 കോടി രൂപയും കേരളത്തിന് നൽകി. 2018 ഡിസംബർ 6ന് ചേർന്ന ഉന്നതാധികാരസമിതിയാണ് തുക അനുവദിച്ചത്. ഇതിനൊപ്പം നാവികസേനയുടെയും വ്യോമസേനയുടെയും ബില്ലും കേന്ദ്രം വഹിക്കാനും അനുമതി നൽകിയിരുന്നു. എന്നാൽ ഇതിൽ വലിയൊരു ഭാഗവും സംസ്ഥാനം ഇതുവരെ ഉപയോഗിച്ചിട്ടില്ല. 

പ്രളയത്തിൽ നഷ്ടം സംഭവിച്ചവർക്ക് സഹായമെത്തിക്കേണ്ടത് തദ്ദേശ ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണെന്നും കേന്ദ്രസഹായത്തിന്റെ വലിയൊരു പങ്ക് സംസ്ഥാന സർക്കാർ വിനിയോഗിക്കാതെ കിടക്കുന്നതിനാൽ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയുമാണ് വേണ്ടതെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ  അറിയിച്ചു. പ്രളയസഹായമായി കേന്ദ്രത്തോട് 5,000 കോടി രൂപയുടെ പാക്കേജാണ് ചോദിച്ചിരുന്നത് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് പറഞ്ഞത്. ഇതിൽ 2,500 കോടി ലഭിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.