പ്രതികരണങ്ങൾ വിവേകത്തോടെ മാത്രം; വിധി തള്ളാതെ, സ്വാഗതം ചെയ്യാതെ മുഖ്യമന്ത്രി

അയോധ്യ വിധി തള്ളാതെയും സ്വാഗതം ചെയ്യാതെയും മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി അന്തിമവിധി പ്രഖ്യാപിച്ചിരിക്കുകയാണെന്നും തര്‍ക്കഭൂമിയില്‍വിഗ്രഹം കൊണ്ടുവെച്ചതും മസ്ജിദ് പൊളിച്ചതും തെറ്റാണെന്നും കോടതി പറഞ്ഞുവെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിധിയുടെ പശ്ചാത്തലത്തില്‍ സമാധാന അന്തരീക്ഷം നിലനിറുത്താന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രിയും ഡിജിപിയും ആവശ്യപ്പെട്ടു. 

രാജ്യത്ത് കലാപവും രക്തച്ചൊരിച്ചിലും ഉണ്ടായ പ്രശ്നത്തില്‍സുപ്രീം കോടതി അന്തിമവിധി പ്രഖ്യാപിച്ചിരിക്കുകയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂമി തര്‍ക്കത്തിനാണ് പരിഹാരം ഉണ്ടായിരിക്കുന്നത്. വിധി അനുകൂലമാണെന്നും പ്രതികൂലമാണെന്നും വിസ്വസിക്കുന്നവരുണ്ടാകും ഇരുകൂട്ടരും സംയമനം പാലിക്കണം. വിവേകത്തോടും പ്രതിബദ്ധതയോടും ആകണം പ്രതികരണങ്ങള്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

വിധിയുടെ പശ്ചാത്തലത്തില്‍ സ്ഥാന വ്യാപകമായി ജാഗ്രതപാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അതിര്‍ത്തി പ്രദേശങ്ങളിലും പൊതുസ്ഥലങ്ങളിലും പരിശോധന കര്‍ശനമാക്കി. സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കസ്റ്റഡിയിലെടുക്കും. നബിദിന റാലി ഒഴിച്ച് മറ്റ് ജാഥകള്‍ക്ക്  അനുമതി നല്‍കേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. ഭരണഘടന അംഗീകരിക്കാന്‍ തയാറാവണമെന്ന്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു. മുഖ്യമന്ത്രി  ഇന്റജിലന്‍സ് വിഭാഗം മേധാവിയുമായി സാഹചര്യങ്ങള്‍ വിലയിരുത്തി. വരുംദിവസങ്ങളിലും പൊലീസ് കര്‍ശന ജാഗ്രത തുടരാനാണ് തീരുമാനം.