‘ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുക; ഇല്ലെങ്കില്‍ ജീവനൊടുക്കും’: 7 ആവശ്യം

ഏഴ് വിചിത്ര ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്ട്രപതി റാം നാഥ് കോവിന്ദിനു കത്തെഴുതി അയോധ്യയിലെ മഹന്ത് പരംഹൻസ് ദാസ്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജീവിതം അവസാനിപ്പിക്കാനും ഇദ്ദേഹം അനുമതി തേടിയിട്ടുണ്ട്. കത്തിന്റെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് എന്നിവർക്കും കൈമാറി.

ദേശീയ താൽപര്യം മുൻനിർത്തി, രാജ്യത്തിന്റെ മറ്റൊരു വിഭജനം തടയുകയെന്ന ലക്ഷ്യമാണു തനിക്കുള്ളതെന്നാണു മഹന്ത് പറയുന്നത്. ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരിക, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക, ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുക, പെൺകുട്ടികൾക്കു സൗജന്യ വിദ്യാഭ്യാസം, യുവാക്കൾക്കു തൊഴിൽ, പശുവിനെ സംരക്ഷിത ദേശീയ അസ്തിത്വമായി പ്രഖ്യാപിക്കുക, രാമായണത്തെ ദേശീയ ഇതിഹാസമായി പ്രഖ്യാപിക്കുകയും എല്ലാ സിലബസുകളിലും ഉൾപ്പെടുത്തുകയും ചെയ്യുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.

‘ഏഴ് ആവശ്യങ്ങളടങ്ങിയ കത്ത് ഞാൻ രാഷ്ട്രപതിക്ക് അയച്ചു. ഈ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നില്ലെങ്കിൽ എന്റെ ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്’– മഹന്ത് പറഞ്ഞു. ഹിന്ദു രാഷ്ട്രം എന്ന തന്റെ ആവശ്യത്തിനായി ഒക്ടോബറിൽ മഹന്ത് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ നില വഷളാകാൻ തുടങ്ങിയപ്പോൾ പൊലീസ് നിർബന്ധപൂർവം ഉപവാസം അവസാനിപ്പിക്കുകയായിരുന്നു.‌