കാർഷിക വായ്പകൾക്ക് മൊറട്ടോറിയവുമായി ബാങ്കേഴ്സ് സമിതി; ആശ്വാസം

ഈ വര്‍ഷത്തെ പ്രളയത്തില്‍ കൃഷി നഷ്ടപ്പെവരുടെ കാര്‍ഷിക വായ്പകള്‍ക്ക് ഒരുവര്‍ഷം മൊറട്ടോറിയം നല്‍കാന്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതി തീരുമാനിച്ചു. ഒാഗസ്റ്റ് 23 മുതല്‍ ഒരുവര്‍ഷത്തെക്കാണ് മൊറട്ടോറിയം. കൃഷിമാത്രം ഉപജീവനമാര്‍ഗമായവരുടെ കാര്‍ഷികേതര വായ്പകള്‍ക്കും മൊറട്ടോറിയം നല്‍കുന്നകാര്യം പരിഗണിക്കുമെന്ന് ബാങ്കേഴ്സ് സമിതി തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിന് ശേഷം അറിയിച്ചു. 

പ്രളയബാധിതമായ 1038 വില്ലേജുകളിലെ കൃഷിക്കാരുടെ കാര്‍ഷിക വായ്പകള്‍ക്ക് ഒാഗസ്റ്റ് 23 മുതല്‍ ഒരുവര്‍ഷത്തേക്ക് മൊറട്ടോറിയം നല്‍കാനാണ് ബാങ്കുകളുടെ തീരുമാനം. 50 ശതതമാനത്തിന് മുകളില്‍ കൃഷിനാശം., ഭൂമി അപ്പാടെ നഷ്ടപ്പെടുക എന്നിവ നേരിട്ടവര്‍ക്ക് മൊറട്ടോറിയം കാലാവധി ഒരുവര്‍ഷത്തില്‍ കൂടുതല്‍നീട്ടി നല്‍കുന്ന കാര്യം ബാങ്കുകളുടെ ഉപസമിതി പരിഗണിക്കും. കൃഷിമാത്രം ഉപജീവനമാര്‍ഗമായുള്ളവരുടെ കാര്‍ഷികേതര വായ്പകള്‍ക്കും മൊറട്ടോറിയം നല്‍കണമെന്ന സര്‍ക്കാരിന്‍റെ ആവശ്യവും പരിഗണിക്കും.

2018 ല്‍ പ്രളയബാധിതരായ കര്‍ഷകര്‍ക്ക് മൊറട്ടോറിയം നല്‍കിയെങ്കിലും 10 ശതമാനം പേര്‍മാത്രമാണ് അതിനായി അപേക്ഷിച്ചത്. വായ്പകള്‍ പുനക്രമീകരിക്കുക, അപേക്ഷ നല്‍കുക എന്നിവയെ സംബന്ധിച്ച് കര്‍ഷകര്‍ക്ക് ബോധവത്ക്കരണം നല്‍കാന്‍ ബാങ്കുകളും കൃഷിവകുപ്പും ഒരുമിച്ച് പ്രവര്‍ത്തിക്കും. 

പ്രളയബാധിതരായ ചെറുകിട സംരംഭകരെ ഉദ്ദേശിച്ചുള്ള ഉജ്ജീവന പദ്ധതി തുടരണമെന്ന ആവശ്യവും വ്യവസായ വകുപ്പ് ബാങ്കുകളുടെ മുന്നില്‍ വെച്ചിട്ടുണ്ട്.