‘ജീവിച്ചിരിക്കുന്നില്ലെന്നറിയാം, എന്നാലും അവസാനമായൊന്നു കാണണം ’

എടക്കര: ഞങ്ങളുടെ അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നില്ലെന്നറിയാം എന്നാലും അവരെ അവസാനമായിട്ടൊന്നു കാണണം’ സുമോദിന്റെയും സുമേഷിന്റെയും വാക്കുകളാണിത്. കവളപ്പാറയിൽ ഉരുൾപൊട്ടലിൽ കാണാതായ മാതാപിതാക്കളായ നാവുരിപറമ്പിൽ സുകുമാരനും (60), രാധാമണി (55)ക്കും വേണ്ടി തിരച്ചിൽ നടത്താൻ ഇവരുമുണ്ട്. ദുരന്തം നടക്കുന്ന ദിവസം സുമേഷ് വീട്ടിലുണ്ടായിരുന്നു. കനത്ത മഴയിൽ‍ വെള്ളം കയറിത്തുടങ്ങിയപ്പോൾ സുമേഷ് വീട്ടിൽനിന്ന് എല്ലാവരെയും മാറ്റാനുള്ള തയാറെടുപ്പിലായിരുന്നു.

സുമേഷിന്റെയും സുമോദിന്റെ ഭാര്യമാരെയും കുട്ടികളെയും ഓട്ടോറിക്ഷയിൽ അവരുടെ വീടുകളിൽ കൊണ്ടുചെന്നാക്കി തിരിച്ചു വരുമ്പോഴേക്കും പനങ്കയംപാലം വെള്ളം മൂടിയിരുന്നു. വീട്ടിലെത്തി അമ്മയെയും അച്ഛനെയും കൊണ്ടുവരാൻ പല വഴിയും നോക്കിയെങ്കിലും എല്ലാം അടഞ്ഞിരുന്നു. പിന്നെ അറിയുന്നത് ദുരന്തവാർത്തയാണ്. 

പിറ്റേദിവസം കവളപ്പാറയിലെത്തുമ്പോൾ വീടുനിന്നിരുന്ന സ്ഥലം ഉരുളെടുത്ത നിലയിലായിരുന്നു. ആദ്യ ദിവസങ്ങളിൽ അച്ഛനെ കണ്ടതായി ചിലർ പറഞ്ഞപ്പോൾ ആശ്വാസമായിരുന്നു. എല്ലായിടത്തും അന്വേഷിച്ചു പക്ഷേ, എവിടെയും അവരെ കണ്ടെത്താനായില്ല.