ഊന്നുവടിയിലാക്കി അപകടം; പിന്നാലെ വീട് മണ്ണിനടിയിൽ; കനിവ് കാത്ത് ഇവർ

ആദ്യം വാഹനാപകടം. തൊട്ടുപിറകെ പ്രകൃതി ദുരന്തം. ശരീരവും മനസ്സും തകർന്ന് അട്ടപ്പാടിയിലെ ദുരിതാശ്വാസ ക്യാംപിൽ പകച്ചിരിക്കുകയാണ് സനീഷ് കുമാറും കുടുംബവും. ജീവിതത്തിലേക്ക് കരകയറാൻ ആരെങ്കിലും കരം നീട്ടുമെന്ന പ്രതീക്ഷയിലാണ് ഇവർ ദിവസങ്ങൾ തള്ളിനീക്കുന്നത്.

കഴിഞ്ഞ വർഷം നവംബറിൽ നടന്ന അപകടം സനീഷിന്റെ ജീവിതം തകിടം മറിച്ചു. നടത്തം ഊന്നുവടിയിലായി. ആ ആഘാതത്തിൽ നിന്നും മുക്തനാകും മുമ്പ് അടുത്ത ദുരന്തമെത്തി. താമസിച്ചിരുന്ന വീട് മണ്ണിനടിയിലായി. മറുതുണിപോലുമില്ലാതെ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ദുരിതാശ്വാസ ക്യാംപിലേക്ക്. ഇനിയെന്ത് എന്ന ചിന്തയിൽ സങ്കടം കടിച്ചമർത്തുന്നു വിനീത. ഒന്നുമറിയാതെ, അരികെ പാട്ടും കളിയുമായി അഭിനവും ആരാധ്യയും.