വിസിയെ ഉപരോധിക്കാനെത്തി; എബിവിപിക്കാർക്ക് വീട് മാറി; ഉപരോധിച്ചത് ഭാര്യാപിതാവിനെ

കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറെ ഉപരോധിക്കാനെത്തിയ എബിവിപി പ്രവര്‍ത്തകര്‍ക്ക് വീട് മാറി. വൈസ് ചാന്‍സലറുടെ വീടെന്ന് തെറ്റിദ്ധരിച്ച്  എബിവിപിക്കാര്‍ ഉപരോധിച്ചത് വിസിയുടെ ഭാര്യാ പിതാവിന്‍റെ വീടായിരുന്നു. 15 മിനിറ്റോളം മുദ്രാവാക്യം വിളിച്ചതിന് ശേഷമാണ് വിസിയുടെ വീടല്ലെന്ന്് തിരിച്ചറിയുന്നത്. യൂണിവേഴ്സിറ്റി കോളേജ് സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. തുടർന്ന് പൊലീസെത്തിയാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത

എന്നാൽ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് പ്രതിഷേധക്കാർ തള്ളിക്കയറിയത് മുന്‍കൂട്ടി അറിയുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് പരക്കെ ആക്ഷേപമുണ്ട്.  മൂന്നേകാലോടോയാണ് നാല് വനിതാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. 6 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. 

മുന്‍പും സമാനമായി വനിതകളുടെ പ്രതിഷേധം നടന്നിരുന്നു. എന്നാൽ ഇത്തവണയും ഇവരെ തടയാൻ വനിതാ പൊലീസിൻറെ സേവനം ഇല്ലായിരുന്നു. പത്ത് മിനിറ്റോളം പ്രതിഷേധം നടത്തിയ സമരക്കാരെ  മ്യൂസിയം സ്റ്റേഷനില്‍ നിന്ന് വനിതാ പൊലീസെത്തിയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. യൂണിവേഴ്സിറ്റി സംഭവത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ കെഎസ്‍യുവും എബിവിപിയും സമരം നടത്തുന്നുണ്ട്. കെഎസ് യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത്ത് നടത്തുന്ന നിരാഹാര സമരം ആറാം ദിവസം പിന്നിടുകയാണ്. അതേസമയം എബിവിപിയുടെ 72 മണിക്കൂര്‍ സമരം ഇന്നവസാനിച്ചു