കല്യോട്ടെ അമ്മമാർക്ക് നന്ദി; ഉണ്ണിത്താനെ വിജയതിലകം ചാർത്തി വരവേറ്റ് കാസർകോട്

കല്ല്യോട്ടെ അമ്മമാരോട് നന്ദി പറഞ്ഞ് കാസര്‍കോടിന്റെ നിയുക്ത എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. കൊല്ലപ്പെട്ട യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും, ശരത് ലാലിന്റെയും ബന്ധുക്കളെ സന്ദര്‍ശിക്കാനും ഉണ്ണിത്താന്‍ മറന്നില്ല.  പെരിയയിലും, കല്യോട്ടും സമാധാനം പുനസ്ഥാപിക്കാനുള്ള ഇടപെടലുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

ലോകസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടശേഷം ഉണ്ണിത്താന്‍ ആദ്യമെത്തിയത് കല്യോട്ട് ഗ്രാമത്തിലേയ്ക്കായിരുന്നു. കാത്തുനിന്ന അമ്മമാര്‍ വിജയതിലകം ചാര്‍ത്തി നിയുക്ത എംപിയെ വരവേറ്റു. കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണനും, ശരത് ലാലിന്റെ പിതാവ് സത്യനാരായണനും ഒപ്പം. എല്ലാവര്‍ക്കും മധുരം പങ്കുവച്ച് ഉണ്ണിത്താന്‍. പിന്നെ പ്രവര്‍ത്തകരുടെ അകമ്പടിയോടെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശവകുടീരത്തിന് അരികിലേയ്ക്ക്.

പുഷ്പാര്‍ച്ചനയ്്കുശേഷം ഇരുവരുടേയും കുടുംബാംഗങ്ങളേയും സന്ദര്‍ശിച്ചു. സിപിഎമ്മിനെതിരെയുള്ള നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപനം.രണ്ടാഴ്ച മുമ്പ് പെരിയയിലും കല്യോട്ടുമുണ്ടായ സംഘര്‍ഷങ്ങളില്‍ പരുക്കേറ്റ കോണ്‍ഗ്രസ് പ്രവത്തകരേയും സന്ദര്‍ശിച്ചാണ് ഉണ്ണിത്താന്‍ മടങ്ങിയത്.