കോൺഗ്രസ് നേതൃയോഗം ഇന്ന്; തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തും

തിരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്താന്‍ കോണ്‍ഗ്രസ് നേതൃയോഗങ്ങള്‍ ഇന്ന് ചേരും. രാവിലെ പതിനൊന്നിന് കെ.പി.സി.സി ഭാരവാഹി യോഗവും മൂന്നുമണിക്ക് രാഷ്ട്രീയകാര്യസമിതിയും ചേരും. ജയസാധ്യത, പ്രചാരണരംഗത്തെ വീഴ്ചകള്‍,കള്ളവോട്ടിനെതിരായ നടപടികള്‍, പുനസംഘടന തുടങ്ങിയവ ചര്‍ച്ചയാകും 

 കോണ്‍ഗ്രസ് മല്‍സരിച്ച എല്ലാ മണ്ഡലങ്ങളിലെയും പോളിങ് ശതമാനം അടിസ്ഥാനമാക്കിയുളള വിലയിരുത്തലുണ്ടാകും. പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, വടകര മണ്ഡലങ്ങളില്‍ പ്രചാരണരംഗത്ത് വീഴ്ചകളുണ്ടായെന്ന് പരാതി ഉയര്‍ന്നിരുന്നു. നേതൃത്വം ഇടപെട്ട് അവസാന നിമിഷം പോരായ്മകള്‍ പരിഹരിച്ചെങ്കിലും ഡി.സി സി അധ്യക്ഷന്‍മാരും സ്ഥാനാര്‍ഥികളും  പങ്കെടുക്കുന്ന നേതൃയോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകും. കോഴിക്കോട് സ്ഥാനാര്‍ഥിക്കെതിരെ ഉയര്‍ന്ന കോഴ ആരോപണവും ചര്‍ച്ചയ്ക്ക് വരും.

ഒാരോ മണ്ഡലത്തിലും വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നഷ്ടപ്പെട്ടവരുടെ കണക്കെടുക്കാനും അവരെ കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിക്കാനും  ഡി.സി.സി പ്രസിഡന്റുമാരെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റ പുരോഗതി വിലയിരുത്തും. കള്ളവോട്ട്, പോസ്റ്റല്‍ വോട്ടിലെ തിരിമറി എന്നിവയില്‍  തുടര്‍നടപടി തീരുമാനിക്കും. വോട്ടെടുപ്പ് ഫലം വന്നാലുടന്‍ ജംബോ കമ്മിറ്റികള്‍ ഒഴിവാക്കി പുനസംഘടന നടത്താനിരിക്കെ ഇതിന്റ പ്രാഥമിക ചര്‍ച്ചകളും രാഷ്ട്രീയകാര്യസമിതിയില്‍ ഉണ്ടാകും.