സംസ്ഥാനത്ത് മൂന്നിടത്ത് വാഹനാപകടം; ആറു മരണം

സംസ്ഥാനത്ത് മൂന്നുവാഹനാപകടങ്ങളിലായി ആറുമരണം. മലപ്പുറത്ത് ടാങ്കര്‍ ലോറിയും ഒാട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് ഇതരസംസ്ഥാനത്തൊഴിലാളികള്‍ മരിച്ചു. കൊച്ചിയില്‍ കാര്‍ ബസിലിടിച്ചാണ് രണ്ട് പേര്‍ മരിച്ചത്. ആലപ്പുഴ ദേശീയപാതയില്‍ എരമല്ലൂരില്‍ ബൈക്കില്‍ ബസിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് കോട‍ഞ്ചേരി പതങ്കയത്ത് ഇരുവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു  സഹോദരങ്ങള്‍ മുങ്ങിമരിച്ചു. . 

മലപ്പുറം കൂട്ടിലങ്ങാടി ദേശീയപാതയിലാണ് രാവിലെ ആറരയോടെ അപകടമുണ്ടായത്.  കോൺക്രീറ്റ് ജോലിക്ക് പോയ ഇതര സംസ്ഥാന തൊഴിലാളികൾ സഞ്ചരിച്ച ഗുഡ്‌സ് ഓട്ടോയിൽ ടാങ്കർ ലോറിയിടിക്കുകയായിരുന്നു. അപകടത്തില്‍ പശ്ചിമ ബംഗാളുകാരായ എസ്.കെ. സാദത്ത് , എസ്.കെ. സബീർ അലി , സെയ്ദുൽ ഖാൻ എന്നിവര്‍ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. 

തൃപ്പൂണിത്തുറ ഉദയംപേരൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ പുരുഷനും സ്ത്രീയുമാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റൊരാളെ പരുക്കുകളോടെ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കം ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽ പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ കാർ പൂർണമായും തകർന്നു. തൃപ്പൂണിത്തുറയിൽ നിന്ന് ഫയർ ഫോഴ്‌സ് സംഘമെത്തി കാർ വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. കോഴിക്കോട് കോട‍ഞ്ചേരിയില്‍ പതങ്കയത്ത്  താനൂര്‍ സ്വദേശികളായ വിഷ്ണു, വിഷാദ് എന്നിവരാണ്  ഇരുവഞ്ഞിപ്പുഴയില്‍ മുങ്ങിമരിച്ചത്.