കൊല്ലം ഓച്ചിറയിൽ പെൺകുട്ടിയെ വീട്ടില്‍ നിന്നു ബലമായി പിടിച്ചുകൊണ്ടു പോയ കേസിന്റെ അന്വേഷണം മഹാരാഷ്ട്രയിലേക്ക്. രാജസ്ഥാനി പെണ്‍കുട്ടിയും കേസിലെ ഒന്നാം പ്രതി മുഹമ്മദ് റോഷനും ഒരുമിച്ചുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പെണ്‍കുട്ടിയെ കണ്ടെത്താന്‍ പൊലീസ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ബംഗളൂരുവിലും രാജസ്ഥാനിലും നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയേയും മുഹമ്മദ് റോഷനെയും കണ്ടെത്താന്‍ കഴിയാഞ്ഞതോടെയാണ് അന്വേഷണ സംഘം മഹാരാഷ്ട്രയിലെത്തിയത്. ബൈക്ക് വിറ്റ് ലഭിച്ച എണ്‍പതിനായിരം രൂപ റോഷന്റെ കൈവശമുള്ളതിനാലും പെണ്‍കുട്ടിക്ക് ഹിന്ദിയടക്കമുള്ള ഭാഷ അറിയാവുന്നതിനാലും ഇരുവരും സുരക്ഷിതരായി മുബൈയിലെ ഒരു കേന്ദ്രത്തിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതേ സമയം പെണ്‍കുട്ടിയെ കണ്ടെത്താത്തില്‍ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പെണ്‍കുട്ടിയുടെ വീടിനു മുന്നില്‍ നടത്തിവന്നിരുന്ന ഉപവാസ സമരം അവസാനിപ്പിച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബിന്ദുകൃഷ്ണയ്ക്ക് നാരങ്ങാ നീര് നല്‍കി.
ഒാച്ചിറ പള്ളിമുക്കിന് സമീപം ശില്‍പവില്‍പന നടത്തുന്ന രാജസ്ഥാനില്‍ നിന്നുള്ള ദമ്പതികളുടെ മകളെ കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയാണ് വീട്ടില്‍ നിന്നു ബലമായി പിടിച്ചുകൊണ്ടു പോയത്. കേസില്‍ നേരത്തെ അറസ്റ്റലായ മൂന്നു പ്രതികള്‍ റിമാന്‍ഡിലാണ്.