പഞ്ചായത്ത് നിർമിക്കുന്ന വ്യവസായ കേന്ദ്രത്തിന്റെ പേരിൽ വിവാദമുയരുമ്പോൾ മൂന്നാറിൽ തന്നെ ഉപയോഗിക്കാതെ കിടക്കുന്നതു അഞ്ചു വ്യവസായ കേന്ദ്രങ്ങൾ. പലതും കാടുകയറി നശിക്കുകയാണ്. പുതിയ പദ്ധതികളുടെ പേരിൽ കെട്ടിടം നിർമിച്ചു പണം തട്ടാനാണ് പഞ്ചായത്തിന്റെ ശ്രമമെന്നും ആരോപണം. ഇത് മൂന്നാർ കോളനിയിൽ വഴിവാണിഭക്കാരെ പുനരധിവസിപ്പിക്കാൻ മൂന്നാർ പഞ്ചായത്ത് നിർമിച്ച കെട്ടിടമാണ്. 20 വർഷത്തിലേറെയായി ആർക്കും ഉപയോഗമില്ലാതെ പൂട്ടി കിടക്കുന്നു.
കാടുകയറിയ ഈ വ്യവസായശാല തൊഴിലുറപ്പ് തെഴിലാളികൾ വൃത്തിയാക്കാൻ തുടങ്ങിയിട്ട് മൂന്ന് ദിവസമായി.പല കാലഘട്ടങ്ങളിലായി 5 വ്യാവസായിക കേന്ദ്രങ്ങളാണ് മൂന്നാറിൽ ഉയർന്നത്. എന്നാൽ പകുതിയിലേറെയും പ്രാദേശിക രാഷ്ട്രീയ നേതാക്കൾ കൈവശപ്പെടുത്തി. ബാക്കിയുള്ളവ ഇങ്ങനെ കാടുകയറി നശിക്കുന്നു.
ഹൈകോടതി വിധിയും, മറ്റു ചട്ടങ്ങളും മറികടന്നു പഞ്ചായത്ത് എസ് രാജേന്ദ്രൻ എം എൽ എ യുടെ സഹായത്തോടെ പുതിയ വ്യവസായ കേന്ദ്രത്തിനു തിടുക്കം കൂട്ടുന്നതിന് പിന്നിലും തട്ടിപ്പുണ്ടെന്നാണ് ആരോപണം. വിവാദ വ്യവസായ കേന്ദ്രത്തിന്റെ നിർമാണം പൂര്ത്തിയായാലും മറ്റു വ്യവസായ ശാലകളുടെ അവസ്ഥയായിരിക്കും എന്നതിൽ സംശയമില്ല.