കോൺഗ്രസിൽ ചാലക്കുടി സീറ്റിനായി അവകാശവാദം ഉന്നയിച്ച് കെ.പി.ധനപാലൻ

കോൺഗ്രസിൽ ചാലക്കുടി സീറ്റിനായി അവകാശവാദം ഉന്നയിച്ച് കെ.പി.ധനപാലൻ. കഴിഞ്ഞ തവണ വിട്ടുകൊടുത്ത ചാലക്കുടി തിരികെ വേണമെന്നാണ് ധനപാലൻറെ ആവശ്യം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൃശൂരും ചാലക്കുടിയും വെച്ചുമാറിയതാണ് ഇരു മണ്ഡലങ്ങളും നഷ്ടമാകാൻ കാരണമെന്നും ധനപാലൻ മനോരമ ന്യൂസിനോട് പറഞ്ഞു.

ചാലക്കുടിയിൽ മൽസരിക്കാൻ താൽപര്യമുണ്ട്. ചാലക്കുടിയില്ലതെ മറ്റൊരു സീറ്റിലും മൽസരിക്കാനില്ല. ഇതാണ് കെ.പി.ധനപാലൻറെ നിലപാട്. ഇക്കാര്യം ഹൈക്കമാൻഡിനെയും കെപിസിസിയെയും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ചാലക്കുടിയിൽ നിന്ന് മാറേണ്ടി വന്നതിൽ ദുഖമുണ്ട്.

2009ൽ 72000 വോട്ടിന് കെപി ധനപാലൻ ജയിച്ച ചാലക്കുടി കഴിഞ്ഞ തവണ പി.സി.ചാക്കോയ്ക്ക് വിട്ടുകൊടുക്കേണ്ടി വന്നിരുന്നു. തൃശൂരും ചാലക്കുടിയും വച്ചുമാറിയതാണ് രണ്ടിടത്തും തോൽക്കാൻ കാരണമെന്നും ധനപാലൻ പറയുന്നു. ഇക്കാര്യം നേതൃത്വത്തിനും ബോധ്യമുണ്ട്. നേതൃത്വത്തിൻറെ സമ്മർദം മൂലമാണ് തൃശൂരിൽ മൽസരിച്ചത്. 

എംപിയെന്ന നിലയിൽ അഞ്ചു വർഷക്കാലം ചാലക്കുടി മണ്ഡലത്തിൽ സജീവമായിരുന്നു താനെന്നും ധനപാലൻ ചൂണ്ടിക്കാട്ടുന്നു. ജനങ്ങൾക്കിടയിലെ സ്വീകാര്യതയാണ് തൻറെ വിജയസാധ്യത.

2001ലും 2014ലും പാർട്ടി നിർദേശം മാനിച്ച് മണ്ഡലം വിട്ടുകൊടുത്ത തൻറെ ആത്മാർഥത ഇക്കുറി പാർട്ടി കാണാതെ പോകില്ലെന്ന പ്രതീക്ഷയിലാണ് കെപി ധനപാലൻ.