വൻ സ്ഫോടനം; പരിസരവാസികൾ കണ്ടത് കത്തിയെരിയുന്ന ലോറിയും ബൈക്കും

വൻ സ്ഫോടന ശബ്ദം കേട്ട് ഒാടിക്കൂടിയ പരിസരവാസികൾ കണ്ടത് ആളിക്കത്തുന്ന ലോറി! തീയണയ്ക്കാനായി സമീപത്തെത്തിയപ്പോഴായിരുന്നു ലോറിക്കടിയിൽ ബൈക്കും രണ്ടു പേരും കുടുങ്ങിക്കിടക്കുന്നതു കണ്ടത്. ഉടൻ പൊലീസ് ആംബുലൻസ് എത്തി സാരമായി പരുക്കേറ്റ അഭിലാലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫയർഫോഴ്സ് എത്തി ഏറെ നേരം പണിപ്പെട്ടാണ് അഭിലാഷിന്റെ മൃതദേഹം പുറത്തെടുത്തത്. 

തിരുവനന്തപുരം പടിഞ്ഞാറേക്കോട്ടയിൽ രാത്രി 11.45ന് നടന്ന അപകടത്തിന്റെ ദൃശ്യം കണ്ട് വിറങ്ങലിച്ച അവസ്ഥയിലാണ് പരിസരവാസികളും സമീപത്തെ കച്ചവടക്കാരും.ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ ഇന്ധന ടാങ്ക് തകർന്ന് പെട്രോൾ പുറത്തേക്കൊഴുകിയതാകാം തീപിടിക്കാൻ കാരണമെന്നു ഫയർഫോഴ്സ് കരുതുന്നു. ലോറിയുടെ മുൻഭാഗം മുഴുവൻ അഗ്നിക്കിരയായി. ഫയർഫോഴ്സ് ഉടനെത്തി തീയണച്ചതിനാൽ അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാനായി.

വാഹനങ്ങളുടെ അമിതവേഗമാണ് അപകടത്തിനു കാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. ലോറിക്കടിയിലേക്ക് ബൈക്ക് ഇടിച്ചു കയറിയ നിലയിലാണ് കണ്ടെത്തിയത്. അഭിലാഷിന്റെ മൃതദേഹം ലോറിയുടെ ടയർ കയറിയിറങ്ങിയ നിലയിലാണ് പുറത്തെടുത്തത്.<br />

 രാത്രി വൈകി നടന്ന അപകടത്തിൽ മരിച്ച ഇരുവരുടെയും ബന്ധുക്കളെ വിരമറിയിക്കാൻ കഴിഞ്ഞിട്ടില്ല. തിരിച്ചറിയാത്ത നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളജിലെത്തിച്ചത്. ബൈക്കിനു സമീപത്തു നിന്നു കിട്ടിയ ബാഗിലെ തിരിച്ചറിയൽ കാർഡിൽ നിന്നാണ് അഭിലാലിനെ തിരിച്ചറിഞ്ഞത്.