പ്രളയം സർക്കാരിന്റെ ബുദ്ധിശൂന്യതകൊണ്ട്; വിമർശനവുമായി ഡോ.ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത

രണ്ടായിരത്തിപതിനെട്ടിലെ പ്രളയം സർക്കാരിന്റെ ബുദ്ധിശൂന്യതകൊണ്ടാണെന്ന വിമർശനവുമായി മാർത്തോമാ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത. നൂറ്റിയിരുപത്തിനാലാമത് മാരാമൺ കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു മെത്രാപ്പൊലീത്തയുടെ വിമർശനം. അതേസമയം അതിതീവ്രമഴമൂലമുണ്ടായ പ്രളയത്തിന് സർക്കാർ ഉത്തരവാദിയാകുന്നത് എങ്ങിനെയാണെന്നറിയില്ലെന്നായിരുന്നു മുൻ ജലവിഭവമന്ത്രി മാത്യു ടി.തോമസിന്‍റെ പ്രതികരണം.

പ്രൗഢമായ സദസിന്റെ സാന്നിധ്യത്തിലാണ് നൂറ്റിയിരുപത്തിനാലാമത് മാരാമൺ‍ കൺവെൻഷന് തുടക്കമായത്. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമം ഉദ്ഘാടനം ചെയ്ത മാർത്തോമാ സഭാധ്യക്ഷൻ പ്രളയക്കെടുതിയും സമൂഹത്തിൽ വളർന്നുവരുന്ന വിഭാഗീയതും എടുത്തുപറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ധ്രുവീകരണം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം കണക്കുകൾ എടുത്തുപറഞ്ഞ് അതിതീവ്രമഴയാണ് പ്രളയത്തിന് കാരണമെന്നും സർക്കാരിന്റെ പിഴവല്ലെന്നും മുൻമന്ത്രി മാത്യു ടി.തോമസ് പ്രതികരിച്ചു.

വിവിധ സഭാധ്യക്ഷൻമാരും രാഷ്ട്രീയനേതാക്കളും ഉദ്ഘാടനത്തിന് സന്നിഹിതരായിരുന്നു.  ഈ മാസം പതിനേഴാം തീയതി വരെയാണ് കൺവെൻഷൻ