ഹനാന് വീണ്ടും പരുക്ക്; കാറിന്റെ ഡോര്‍ തലയിലിടിച്ചു; ചികില്‍സയില്‍

പഠനത്തിനിടെ മീൻ വിൽപന നടത്തി ശ്രദ്ധേയയായ ഹനാനു വരാപ്പുഴ മാർക്കറ്റിൽനിന്നു മൽസ്യം വാങ്ങി പോകുന്നതിനിടെ കാറിന്റെ ഡോർ തലയിലിടിച്ചു പരുക്കേറ്റു.  ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കലൂർ ഭാഗത്തു മീൻ കച്ചവടം നടത്താൻ വരാപ്പുഴയിൽനിന്നു മൊത്തമായി മീൻ വാങ്ങി പെട്ടിയിലാക്കി വാഹനത്തിൽ കയറ്റുമ്പോഴാണ് അപകടമുണ്ടായത്. വാഹനത്തിന്റെ പിൻവശത്തെ ഡോർ വലിച്ചടയ്ക്കുന്നതിനിടെ തലയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. 

തലമുറിഞ്ഞു ചോര ഒഴുകി. കൂടെയുണ്ടായിരുന്ന ഡ്രൈവർ ഹനാനെ സമീപത്തുള്ള മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു  പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും വേദനയ്ക്കു കുറവുണ്ടായില്ല. വിവരമറിഞ്ഞു ആശുപത്രിയിലെത്തിയ പഞ്ചായത്ത് അംഗങ്ങളായ ടി.ജെ. ജോമോൻ, ടി.പി. പോളി എന്നിവർ ആംബുലൻസിൽ ഹനാനെ ഇടപ്പള്ളിയിലെ ആശുപത്രിയിൽ എത്തിച്ചു. മുറിവു ഗുരുതരമല്ലന്നാണു പ്രാഥമിക വിലയിരുത്തൽ. വാഹനാപകടത്തിൽ പരുക്കേറ്റതിനെത്തുടർന്നു മുതുകിൽ ബെൽറ്റ് കെട്ടിയാണ് ഹനാൻ മീൻ കച്ചവടം നടത്തുന്നത്.