കെ.പി.സി.സി ഫണ്ടു പിരിവിനെ വിമര്‍ശിച്ചു; വിശദീകരണം ചോദിച്ച് കോണ്‍ഗ്രസ് കമ്മിറ്റി

കെ.പി.സി.സി ഫണ്ടു പിരിവിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയോട് വിശദീകരണം ചോദിച്ച് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. ഏഴു ദിവസത്തിനം വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന്റെ  സാന്നിധ്യത്തില്‍  ചേര്‍ന്ന ജില്ലാ തല നേതൃയോഗത്തിലാണ് കെ.പി.സി.സിയുടെ ഫണ്ടു പിരിവിനെ രൂക്ഷമായി വിമര്‍ശിച്ചത്

കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് കെ.കെ.റഫീക്കായിരുന്നു കെ.പി.സി.സി നടത്തുന്ന ഫണ്ടു പിരിവിനെ  രൂക്ഷമായി വിമര്‍ശിച്ചത്. ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. കെ.പി.സി.സി  മുന്‍പ് നടത്തിയ ജാഥകള്‍ക്കായി പിരിച്ച പണത്തിന്റെ  കണക്ക് വ്യക്തമാക്കണം .യാത്രയുടെ പേരില്‍ ഇനിയും പണപിരിവിനായി ജനങ്ങള്‍ക്കു മുന്നില്‍ ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്,  കെ.പി.സി.സിയിലുള്ള വിശ്വാസം ആളുകള്‍ക്ക് നഷ്ടമായെന്നുമായിരുന്നു വിമര്‍ശനം.

അതേ സമയം എ.ഐ.സി.സി ആവശ്യപ്പെട്ടാല്‍ പണം പിരിച്ചു നല്‍കുമെന്നും റഫീക്ക്  പറഞ്ഞു. കെ.പി.സി.സിയെ വിമര്‍ശിച്ച റഫീക്കിനെതിരെ നടപടി വേണമെന്ന് ജില്ലാ നേതൃയോഗത്തില്‍ ആവശ്യമുയര്‍ന്നു.ഈ സാഹചര്യത്തില്‍  ആണ്  ജില്ലാ നേതൃത്വം വിശദീകരണം ചോദിച്ചത്.ഏഴ് ദിവസത്തിനകം മറുപടി നല്‍കണം.മറുപടി തൃപ്തികരമല്ലെങ്കില്‍ തുടര്‍നടപടിയിലേക്ക് പോകുമെന്ന് ജില്ലാ അധ്യക്ഷന്‍ വ്യക്തമാക്കുന്നു

എന്നാല്‍ പാര്‍ട്ടി യോഗത്തിലാണ് വിമര്‍ശനം ഉന്നയിച്ചതെന്നും അതിനാല്‍ തനിക്കെതിരെ നടപടിയെടുക്കേണ്ട സാഹചര്യമില്ലെന്നുമാണ് റഫീക്കിന്റെ വിശദീകരണം.ഗ്രൂപ്പ് പ്രവര്‍ത്തനം കാരണം താഴെത്തട്ടിലേക്ക് സംഘടനാപ്രവര്‍ത്തനങ്ങള്‍ എത്തുന്നില്ലെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു.