വടക്കന്‍ കേരളത്തില്‍ അക്രമങ്ങൾ തുടരുന്നു; പാനൂരില്‍ നാടൻ ബോംബുകൾ കണ്ടെടുത്തു

വടക്കന്‍ കേരളത്തില്‍ സംഘര്‍ഷത്തിന് അയവുണ്ടെങ്കിലും ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ തുടരുകയാണ്. കോഴിക്കോട് കൊയിലാണ്ടിയില്‍ ബിജെപി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറുണ്ടായി. ആര്‍ക്കും പരുക്കില്ല. കണ്ണൂർ പാനൂരില്‍ ഉഗ്ര സ്ഫോടന ശേഷിയുള്ള  നാടൻ ബോംബുകൾ കണ്ടെടുത്തു.  

കൊയിലാണ്ടി വിയൂര്‍ സ്വദേശി കൊയിലേരി അതുലിന്‍റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. വീര്യം കുറഞ്ഞ സ്റ്റീല്‍ ബോംബാണ് ഉപയോഗിച്ചത്. ആര്‍ക്കും പരുക്കില്ല. എന്നാല്‍ വീടിന്‍റെ മുന്‍വശത്തെ വാതില്‍ പൂര്‍ണമായി തകര്‍ന്നു. ജനല്‍ചില്ലുകളും പൊട്ടിത്തെറിച്ചു. 

കണ്ണൂര്‍ പാനൂര്‍ ചേരിക്കലിലെ പൊലിസ് പരിശോധനയിലാണ് ഉഗ്രസ്ഫോടന ശേഷിയുള്ള ഇരുപത് നാടന്‍ ബോംബുകള്‍ കണ്ടെടുത്തത്. ഇവ അടുത്തിടെ നിര്‍മിച്ചതാണെന്നാണ് നിഗമനം. കൊളവല്ലൂരിൽ ഹർത്താൽ ദിനത്തിൽ പൊലീസ് ജീപ്പ് തകർത്ത കേസിലെ പ്രതികൾക്കായി നടത്തിയ  പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. മഞ്ചേരിയില് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ഹുസൈൻ വല്ലാഞ്ചിറയുടെ വീടിന് നേരെ കല്ലേറുണ്ടായി. അർധരാത്രിയാണ് നെല്ലിപ്പറമ്പിലെ വീട് നേരെ ആക്രമണമുണ്ടായത്. ജനൽച്ചില്ലുകള് തകർന്നു. കാറിന് കേടുപാടുകള്‍ പറ്റി.