അർധരാത്രി പൊലിഞ്ഞത് 2 കുടുംബങ്ങളുടെ പ്രതീക്ഷ

എറിയാട് ‍ഡിസ്പെൻസറിക്കു കിഴക്കുവശം ബൈക്കുകൾ കൂട്ടിയിടിച്ചു അപകടത്തിൽ 2 പേർ മരിച്ചതോടെ പൊലിഞ്ഞത് ഇരു കുടുംബങ്ങളുടെ പ്രതീക്ഷകൾ. പി. വെമ്പല്ലൂർ മണക്കാട്ടുപടി മുരളി – രമണി ദമ്പതികളുടെ ഏകമകൻ ഗോകുൽകൃഷ്ണ (20), അഴീക്കോട് പത്താഴപ്പുരക്കൽ മുഹമ്മദാലി – ജമീല ദമ്പതികളുടെ മകൻ അവിസ് (28) എന്നിവരാണ് മരിച്ചത്.

ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പഠനത്തിനു ശേഷം ചന്തപ്പുരയിലെ സീഷോർ ഹോട്ടലിലെ ട്രെയിനിയായി ജോലി ചെയ്യുകയായിരുന്നു ഗോകുൽകൃഷ്ണ. നിർധന കുടുംബാംഗമായ ഗോകുൽകൃഷ്ണ കുടുംബത്തിന്റെ ആശ്രയമായിരുന്നു. പിതാവ് മുരളിക്കു കൂലിപ്പണിയാണ്. പുതിയ ജോലിയിൽ പ്രവേശിച്ചിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളു. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവെയായിരുന്നു അപകടം.

കുടുംബത്തോടൊപ്പം സൗദിയിൽ ആയിരുന്ന അവിസ് പുതിയ ജോലിയിൽ പ്രവേശിക്കും മുൻപ് 3 മാസം ദൈർഘ്യമുള്ള കോഴ്സിൽ ചേരുന്നതിനായാണ് നാട്ടിലെത്തിയത്.ഭക്ഷണം കഴിക്കുന്നതിനു വേണ്ടി കൊടുങ്ങല്ലൂരിലേക്കു വരികയായിരുന്നു.നിയന്ത്രണം വിട്ട ബൈക്ക് ഗോകുൽകൃഷ്ണ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. അവിസ് ഓടിച്ചിരുന്ന ബൈക്ക് റോഡരികിലെ മതിലും തകർത്താണ് നിന്നത്.ഗോകുൽകൃഷ്ണയുടെ സംസ്കാരം നടത്തി. അവിസിന്റെ കബറടക്കം ഇന്ന് രാവിലെ പേബസാർ ജുമാ മസ്ജിദിൽ.