ഗർഭിണിക്കും ഹര്‍ത്താലുകാരുടെ മർദനം; അക്രമം ബൈക്ക് സമരാനുകൂലികളെ തട്ടിയതിന്

മലപ്പുറം തിരൂർ വെട്ടത്ത് ഹർത്താൽ അനുകൂലികൾ ഗർഭിണിയേയും ഭർത്താവിനേയും മർദിച്ചതായി പരാതി. വെട്ടം ഇല്ലത്തെപടി സ്വദേശി രാജേഷിനും നിഷക്കുമാണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് തിരൂർ പൊലിസിൽ പരാതി നൽകി. ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിന് പോവുന്നതിനിടെയാണ് രാജേഷിനും ഭാര്യ നിഷക്കും മർദനമേറ്റത്.വെട്ടം ഉള്ളാറു വീട് ക്ഷേത്രത്തിനു സമീപം വച്ച് ഇവർ സഞ്ചരിച്ച ബൈക്ക് സമരാനുകൂലികളുടെ ശരീരത്തിൽ തട്ടിയെന്നാരോപിച്ചായിരുന്നു മർദനം. മർദനത്തിനു പിന്നിൽ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരാണെന്ന് രാജേഷ് പറയുന്നു.

20 പേരാണ് വാഹനം തടയാനുണ്ടായിരുന്നത്.ഇതിൽ മൂന്ന് പേരാണ് മർദിച്ചത്. കൈക്കും തലക്കുമാണ് മർദനമേറ്റത്. ഭർത്താവിനെ മർദിക്കുന്നത് തടയാൻ ശ്രമിച്ചതായിരുന്നു നിഷ.ആറുമാസം ഗർഭിണിയാണ്. ഇരുവരും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിൽസ തേടി.അതേ സമയം പരാതിക്കാർ പ്രകോപനപരമായി പെരുമാറിയതാണ് പ്രശ്നത്തിനിടയാക്കിയതെന്നാണ് സമരാനുകൂലികളുടെ വിശദീകരണം.