ഹജ് സർവീസുകൾ കരിപ്പൂർ വഴി പുനരാരംഭിക്കും; .കുഞ്ഞാലിക്കുട്ടിക്ക് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

അടുത്ത സീസണില്‍ കേരളത്തിൽ നിന്നുള്ള ഹജ് സർവീസുകൾ കരിപ്പൂർ വഴി പുനരാരംഭിക്കും. കരിപ്പൂരിൽ നിന്ന് സൗദി സെക്ടറിലേക്ക് വലിയ വിമാനങ്ങൾ സർവീസ് ആരംഭിക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി എം, പി യുടെ നേതൃത്വത്തിലുള്ള സംഘത്തിന് ഉറപ്പു ലഭിച്ചു.

റൺവേ നവീകരണത്തിന്റെ ഭാഗമായാണ്  2015 മുതൽ ഹജ് സർവീസ് നെടുമ്പാശേരിയിലേക്ക് മാറ്റിയത്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടും വലിയ വിമാനങ്ങൾക്ക് ഇറങ്ങാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഹജ് സർവീസുകൾ നെടുമ്പാശേരി വഴി തുടരുന്നത്. കരിപ്പൂരിലെ സ്ഥിരം ഹജ് ഹൗസും ഇതോടെ വെറുതെയായിരുന്നു. എം.പി മാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൽ വഹാബ്, വി.കെ.ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവർക്കാണ് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ് വി ഉറപ്പുനൽകിയത്. 

കരിപ്പൂരിൽ നിന്ന് ജിദ്ദ, റിയാദ് സർവീസുകൾ ഉടൻ പുനരാരംദിക്കുമെന്ന് എയർ ഇന്ത്യ സി.എം.ഡി പ്രദീപ് സിങ് ഖരോള അറിയിച്ചു. വലിയ വിമാനങ്ങൾക്ക് ഡി.ജി.സി.എയുടെ അനുമതി ലഭിച്ചിട്ടും സർവീസ് ആരംഭിക്കാൻ എയർ ഇന്ത്യ താൽപര്യമെടുക്കില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. വൈകാതെ വലിയ വിമാനങ്ങൾ ഉപയോഗിച്ച് എയർ ഇന്ത്യ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ.