കസ്റ്റംസ് ഉദ്യോഗസ്ഥരെ കാര്‍ ഇടിപ്പിക്കാന്‍ ശ്രമം; സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്കായി ലുക്ക് ഒൗട്ട് നോട്ടീസ്

കരിപ്പൂരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ അത്യാഡംബര കാര്‍ ഇടിപ്പിക്കാന്‍ ശ്രമിച്ച് രക്ഷപ്പെട്ട സ്വര്‍ണക്കടത്ത് കേസിലെ പ്രതിയെ കേന്ദ്രീകരിച്ച് അന്വേഷണം. റിയാസിനേയും കൂട്ടുപ്രതികളായ ഷബീബിനും ജലീലിനും വേണ്ടി കസ്റ്റംസും ലുക്ക് ഒൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിടാന്‍ ശ്രമിച്ച് അതിവേഗം കുതിച്ച ഹാരിസിന്‍റെ കാര്‍ ഫറൂഖ് കഷായപ്പടിയിലെ ബന്ധുവിന്‍റെ വാടക വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. നാട്ടുകാരാണ് പ്രതിയുടെ കാറിനെക്കുറിച്ചുളള വിവരം കൈമാറിയത്. 

കാര്‍ അതിവേഗം മുന്നോട്ടെടുക്കുബോള്‍ മൂന്നോട്ടെടുക്കുബോള്‍ മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. വിമാന ജീവനക്കാരേയും വിമാനത്താവള ജീവനക്കാരേയും ഉപയോഗിച്ച് സ്വര്‍ണം കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി റിയാസിന് പുറമേ നിലവില്‍ ഗള്‍ഫിലുളള കൊടുവളളി സ്വദേശികളായ ഷബീബിനും ജലീലിനും വേണ്ടി ലുക്ക് ഒൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. വഴിയില്‍ വച്ച് കാര്‍ തടഞ്ഞു നിര്‍ത്തി റിയാസിനെ കസ്റ്റഡിയില്‍ എടുക്കാനുളള ശ്രമത്തിനിടെ കാര്‍ കുതിപ്പിച്ചപ്പോള്‍ പരുക്കേറ്റ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. രക്ഷപ്പെട്ട പ്രതി റിയാസ് അടിയന്തിര ശസ്ത്രക്രീയക്കായി കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിയിരുന്നു. പിന്നീട് പൊലീസ് സാന്നിധ്യം മനസിലാക്കി രക്ഷപ്പെട്ട റിയാസിനു വേണ്ടി അന്വേഷണം തുടരുകയാണ്.