നിലപാടില്‍ മാറ്റമില്ല, പിന്നാമ്പുറങ്ങളിൽ നടക്കുന്നതറിയാം; നടപടിക്കെതിരെ വൈദികൻ

കന്യാസ്ത്രീകളെ പിന്തുണച്ച നിലപാടില്‍ മാറ്റമില്ലെന്ന് യാക്കോബായ സഭാ വൈദികൻ യൂഹാനോന്‍ റമ്പാന്‍. ഇതിന്റെ പേരില്‍ അച്ചടക്കനടപടി ഉണ്ടായാല്‍ ആശങ്കപ്പെടുന്നില്ല. പിന്നാമ്പുറങ്ങളിൽ നടക്കുന്നത് എന്താണെന്ന് അറിയാം. ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നവെന്നും അദ്ദേഹം പറഞ്ഞു. സഭാനടപടിക്കെതിരെ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് അപ്പീല്‍ നല്‍കിയിട്ടുമുണ്ട്. തന്‍റെ പരാതിയോട് ആഗോളസഭ പ്രതികരിക്കുമെന്നും യൂഹന്നാൻ റമ്പാൻ പ്രതീക്ഷ പ്രകടിപ്പിച്ചു. 

യൂഹോനാന്‍ റമ്പാനെതിരെ നടപടിയെടുത്തിട്ടില്ലെന്ന് യാക്കോബായ സഭ അറിയിച്ചു. പ്രവര്‍ത്തനരീതി ഓര്‍മിപ്പിക്കുകയും മുന്നറിയിപ്പു നല്‍കുകയുമാണ് ചെയ്തതെന്നാണ് സഭയുടെ വിശദീകരണം.  

കന്യാസ്ത്രീസമരത്തെ  പിന്തുണച്ച മാനന്തവാടി രൂപതയിലെ സിസ്റ്റർ ലൂസി കളപ്പുരക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു. പ്രാര്‍ഥന, ആരാധന, കുര്‍ബാന എന്നീ ചുമതലകളില്‍ നിന്ന് വിലക്കി. സന്യാസി സമൂഹത്തിന്റെ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് ഇടവക വികാരിയാണ് നടപടിയെടുത്തതെന്നാണ് രൂപതയുടെ വിശദീകരണം. എന്നാൽ ഇടവകക്കാരുടെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ് വികാരിയുടെ വിശദീകരണം. 

എഫ്.സി.സി സന്യാസസമൂഹത്തിന്റെ സെന്റ് മേരീസ് പ്രൊവിൻസ് അംഗമാണ് സിസ്റ്റർ ലൂസി കളപ്പുര. മാനന്തവാടി രൂപതയുടെ കീഴിലെ കാരക്കാട് മഠത്തിലായിരുന്നു പ്രവർത്തനം . കൊച്ചിയിൽ  കന്യാസ്ത്രീകൾ നടത്തിയ സമരത്തിന് സിസ്റ്റർ ലൂസി  സജീവപിന്തുണ നൽകിയിരുന്നു. സഭയെ വിമർശിച്ചു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുകയും പരസ്യ പ്രതികരണം നടത്തുകയും ചെയ്തിരുന്നു.  വേദപഠനം, വിശുദ്ധകുർബാന പകർന്നു നൽകൽ ആരാധനാ പങ്കാളിത്തം  എന്നിവയിൽ നിന്നും വിലക്കിയതായി മദർ സുപ്പീരിയർ ആണ് ഇന്ന് രാവിലെ സിസ്റ്ററിനെ അറിയിച്ചത്. താൻ ചെയ്ത തെറ്റ് എന്താണെന്ന് അധികാരികൾ വ്യക്തമാക്കണമെന്ന് സിസ്റ്റർ ലൂസി പ്രതികരിച്ചു.