ബിഷപ്പിനെതിരായ പരാതി വത്തിക്കാന്‍ പ്രതിനിധിക്ക് കൈമാറിയെന്നു ഭഗല്‍പ്പൂര്‍ ബിഷപ്പ്

കന്യാസ്ത്രീയുടെ പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ജലന്തർ ബിഷപ്പിന്  ഈയാഴ്ച നോട്ടീസ് നൽകും. വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ബുധനാഴ്ച ഐജിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിന് ശേഷം ബിഷപ്പിന് നോട്ടിസ് അയക്കും. 

കേസിലെ ചില വൈരുദ്ധ്യങ്ങളിൽ വ്യക്തത വരുത്താൻ സാക്ഷികളിൽ ചിലരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. വത്തിക്കാൻ പ്രതിനിധിക്ക് കന്യാസ്ത്രീയുടെ പരാതി കൈമാറിയ ഭഗൽപൂർ ബിഷപ്പ് കുര്യൻ വലിയകണ്ടത്തിലിന്റെ മൊഴിയെടുത്തു.

കന്യാസ്ത്രിയുടെ പരാതി വത്തിക്കാൻ പ്രതിനിധിക്ക് കൈമാറിയത് താനാണെന്ന് ബിഷപ്പ് സ്ഥിരീകരിച്ചു.  അതേസമയം പരാതിയുടെ ഉള്ളടക്കം അറിയില്ലെന്നാണ്  ബിഷപ്പിന്റെ മൊഴി. പരാതിക്കാരിയായ കന്യാസ്ത്രിയെ അധിക്ഷേപിച്ച പി.സി.ജോർജിനെതിരെ കേസെടുക്കും. കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്താൻ ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി.

ഇതിനിടെ ലൈംഗീക പീഡനക്കേസിൽ ജലന്തർ ബിഷപ്പിനെതിരായ കേസ് അട്ടിമറിക്കുന്നുവെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ന്യൂനപക്ഷ കമ്മിഷന്‍ പൊലീസിനെതിരെ കേസെടുത്തു. 

ഡി.ജി.പിയും ഐ.ജിയും ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നു സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നിർദേശിച്ചു.