ഇന്നോവ മോടി കൂട്ടാൻ സര്‍ക്കാര്‍ പരസ്യം; പ്രളയകാലത്തെ ചെലവുചുരുക്കൽ

സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ നിരവധി പേർ ദുരിതം അനുഭവിക്കുമ്പോൾ, മുണ്ട് മുറുക്കി ചെലവ് ചുരക്കാനാണ് സർക്കാർ ആഹ്വാനം. എന്നാൽ വാഹനം മോടിപിടിപ്പിച്ചാണ് സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ പ്രളയ കാലത്തെ ചെലവ് ചുരുക്കൽ.  മിഷൻ ഡയറക്ടർ ഡോക്ടർ പി.എസ് ശ്രീകലയാണ് ഔദ്യോഗിക വാഹനം മോടി കൂട്ടാൻ പത്രപ്പരസ്യം നൽകിയിരിക്കുന്നത്. 2012ൽ വാങ്ങിയ ഇന്നോവ കാറിന് വേണ്ടിയാണ് പത്രത്തിൽ പരസ്യം നൽകിയിരിക്കുന്നത്. 

സർക്കാർ നയമനുസരിച്ച് ഒൻപതു വർഷമാണ് ഒരു കാറിന്റെ ഉപയോഗ കാലാവധി. ഇനി ഏറിയാൽ മൂന്ന് കൊല്ലം മാത്രം ഓടാൻ പോകുന്ന കാറിന് വേണ്ടിയാണ് ലക്ഷങ്ങൾ മുടക്കി ഈ ആഡംബരങ്ങൾ. നാല് അലോയ് വീല്‍, ഫ്‌ലോറിങ് മാറ്റ്, സണ്‍ ഫിലിം, ആന്റിഗ്ലെയര്‍ ഫിലിം, വിഡിയോ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്‌സ് ക്യാമറ, ഫുട്ട് സ്റ്റെപ്, വിന്‍ഡോ ഗാര്‍ണിഷ്, ഡോര്‍ ഹാന്‍ഡില്‍ ക്രോം, ട്രാക്കര്‍, മാര്‍ബിള്‍ ബീഡ്‌സ് സീറ്റ്, ഡോര്‍ ഗാര്‍ഡ്, റിയര്‍ വ്യൂ മിറര്‍ ക്രോം, ബംപര്‍ റിഫ്‌ലെക്ടര്‍, വുഡ് ഫിനിഷ് സ്റ്റിക്കര്‍, മൊബൈല്‍ ചാര്‍ജര്‍, നാവിഗേഷന്‍ സൗകര്യമുള്ള ആര്‍ഡ്രോയ്ഡ് കാര്‍ സ്റ്റീരിയോ, ഫോം ഉള്‍പ്പെടെ സീറ്റ് കവര്‍, ജർമ്മൻ മാത്യകയിലുള്ള നമ്പർ പ്ലേറ്റ് തുടങ്ങിയവയ്ക്കായി ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. 

പിണറായി സർക്കാർ അധികാരത്തിൽ ഏറിയതിന് ശേഷമാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മലയാളം വിഭാഗം അസി. പ്രൊഫസറായിരുന്ന ഡോ. പി.എസ്.ശ്രീകല സംസ്ഥാന സാക്ഷരതാമിഷൻ അഥോറിറ്റി ഡയറക്ടറായി ചുമതലയേറ്റത്. ഡയറക്ടറുടെ ഭർത്താവ് തിരുവനന്തപുരം നഗരസഭായിൽ സിപിഎം. കൗൺസിലറാണ്.

ഏതായാലും ഈ ‘ആര്‍ഭാട’ത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. 

ഇതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകനായ എം.അബ്ദുല്‍ റഷീദ് സമൂഹമാധ്യമങ്ങളില്‍ എഴുതിയ കുറിപ്പില്‍ ഇങ്ങനെ പറയുന്നു:

സർക്കാർ അംഗീകൃത നിരക്ക് അനുസരിച്ച് ഈ പരസ്യത്തിനുതന്നെ 40,000 രൂപ ചിലവ് വരും.

തന്റെ കാറിൽ പി.എസ് ശ്രീകല ഉടൻ വെക്കാൻ പോകുന്ന സൗകര്യങ്ങൾ ആണ് കേൾക്കേണ്ടത്. 

അലോയ് വീൽ, ഫ്ലോറിങ് മാറ്റ്, 70%

സുതാര്യമായ സൺ ഫിലിം, ആന്റിഗ്ലയർ

ഫിലിം, വിഡിയോ പാർക്കിങ് സെൻസർ,

റിവേഴ്സ് ക്യാമറ, ഫുട്ട് സ്റ്റേപ്, വിൻഡോ

ഗാർണിഷ്, ഡോർ ഹാൻഡിൽ കാം,

മാർബിൾ ബീഡ്സ് സീറ്റ്, ഡോർ

ഗാർഡ്, റിയർ വ്യൂ മിറർ കാം, ബംപർ

റിഫെക്ടർ, വുഡ് ഫിനിഷ് സ്മിക്കർ,

മൊബൈൽ ചാർജർ, നാവിഗേഷൻ

സൗകര്യമുള്ള കാർ സ്റ്റീരിയോ, ഫോം ഉൾപ്പെടെ സീറ്റ് കവർ…. 

അങ്ങനെ നീളുന്നു പട്ടിക.

(കാറുകളിൽ സൺ ഫിലിം

ഒട്ടിക്കുന്നതിനെതിരെ കോടതി വിധി

നിലവിലുണ്ടെന്നിരിക്കെയാണു നാലു

വാതിലുകളിലെ കണ്ണാടിയിലും ഫിലിം

പതിപ്പിക്കാൻ ടെൻഡർ ക്ഷണിച്ചത്.)

ആറു വർഷം പഴക്കമുള്ള ഇന്നോവ കാറിൽ ലക്ഷങ്ങളുടെ ആഡംബരങ്ങൾ. ഇനി ഏറിയാൽ ഈ കാർ ഓടാൻ പോകുന്നത് മൂന്നു കൊല്ലം മാത്രം. ഒൻപതു കൊല്ലമായാൽ സർക്കാർ വണ്ടികൾ ആക്രിയാക്കുകയാണ് പതിവ്.

എങ്ങനെയുണ്ട് പിണറായി സർക്കാരിന്റെ പ്രളയകാല ചെലവുചുരുക്കൽ?