മെസി നിനക്കായി എന്റെ ജീവൻ, ഞാൻ മരണത്തിന്റെ ആഴങ്ങളിലേക്ക് പോകുന്നു’ നൊമ്പരമായി ദിനുവിന്റെ കുറിപ്പ്

‘മെസി നിനക്കായി എന്റെ ജീവൻ, നീ കപ്പ് ഉയർത്തുന്നതിനായി’ എന്റെ ടീം യാത്ര തുടങ്ങിയിരിക്കുന്നു, എന്റെ  ജീവിതം പേറി’. അർജന്റീനയോടുള്ള ദീനുവിന്റെ സ്നേഹം ഈ വാക്കുകളിൽ വ്യക്തം. ഇന്നലെ കാണാതായ ശേഷം മുറിയിൽ നടത്തിയ പരിശോധനയിലാണ് ദീനുവിന്റെ ഫുട്ബോൾ സ്നേഹം ഇത്ര കടുത്തതാണെന്നു മനസിലാകുന്നത്. പിഎസ്‌സിക്കു പഠിച്ച ബുക്കുകളിലെ നോട്ടുകൾക്കിടയെല്ലാം മെസിയെകുറിച്ചുള്ള വാചകങ്ങൾ കുത്തി കുറിച്ചിരുന്നു. മുറിയിൽ പലഭാഗത്തും മെസിയുടെ ഫോട്ടോയും  ഒട്ടിച്ചിട്ടുണ്ട്. ക്ലബ് കളികൾ ഉൾപ്പെടെ പൂർണമായും ടിവിയിൽ കാണുമായിരുന്നു. ഫോണിന്റെ കവർ മേശയിൽ ഉൗരിവച്ചിരുന്നു. ഇൗ കവറിലും മെസിയുടെ ചിത്രങ്ങളുണ്ട്.

ഇന്നലെയാണ് ലോകകപ്പിൽ അർജന്റീനയുടെ തോൽവിയിൽ മനംനൊന്ത് ആത്മഹത്യ കുറിപ്പ് എഴുതിവച്ചശേഷം ദീനു അലക്സിനെ കാണാതാകുന്നത്. പുലർച്ചെ  മാതാവ് ചിന്നമ്മ അടുക്കളയുടെ വാതിലും ഗ്രില്ലും തുറന്നു കിടക്കുന്നതു കണ്ട് ദീനുവിനെ തിരക്കിയപ്പോഴാണ് കാണാതായെന്നു മനസിലായത്. പിന്നീട് നടത്തിയ പരിശോധനയില്‍ ദീനുവിന്റെ കിടപ്പുമുറിയിൽ നിന്നു കുറിപ്പും കണ്ടെടുത്തു. ‘എനിക്ക് ഇനി ഇൗ ലോകത്തിൽ കാണാൻ ഒന്നുമില്ല, മരണത്തിന്റെ ആഴങ്ങളിലേക്കു പോകുകയാണ്. എന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്തമില്ല.’  കത്ത് കിട്ടിയ ഉടൻ ബന്ധുക്കൾ അയർക്കുന്നം പൊലീസിൽ വിവരമറിയിച്ചു.  മെസിയോടും അർജന്റീനയോടുമുള്ള ആരാധന വെളിവാക്കുന്ന കുറിപ്പുകളും ദീനുവിന്റെ പുസ്തകത്താളുകളിൽ നിന്നു ലഭിച്ചു. 

പൊലീസ് നായയെ കൊണ്ടുവന്നു നടത്തിയ അന്വേഷണത്തിൽ ആറിന്റെ കടവുവരെ  മണം പിടിച്ചെത്തി. ഇതോടെ ദീനു ആറ്റിൽ ചാടിയെന്നു സംശയം ബലപ്പെട്ടു. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ ഇന്നലെ സന്ധ്യവരെ എട്ടു മണിക്കൂറോളം മീനച്ചിലാറ്റിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തി. ഇന്നും തിരച്ചിൽ തുടരുകയാണ്. കനത്ത മഴയെ തുടർന്നു ശക്തമായ അടിയൊഴുക്ക്  അനുഭവപ്പെടുന്നത് തിരച്ചിലിനെ ബാധിക്കുന്നുണ്ട്. ദിവ്യയാണ് സഹോദരി. കോട്ടയത്ത് ചോയിസ് ഫുഡ്സിൽ അക്കൗണ്ടന്റാണ് ദീനു.