പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കിസ് ബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

നാലുദിവസത്തെ ഭാരതസന്ദര്‍ശനത്തിനെത്തിയ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കിസ് ബാവ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സഭാപ്രശ്നത്തില്‍ സമാധാനശ്രമവുമായി മുന്നോട്ടുപോകുമെന്ന് ബാവ അറിയിച്ചു. പ്രശ്നപരിഹാരത്തിന് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പിന്തുണയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.

രാവിലെ എട്ടു മണിയോടെ തിരുവനന്തപുരത്തെ ക്ലിഫ് ഹൗസിലെത്തിയാണ് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കിസ് ബാവ മുഖ്യമന്ത്രിയെ കണ്ടത്. സഭാ പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ഇടപെടലുകള്‍ ബാവ ഓര്‍മിപ്പിച്ചു. കോടതിവിധികള്‍ ഉണ്ടെങ്കിലും സമാധാനത്തിനുള്ള ശ്രമം എല്ലാവരുടേയും ഹൃദയത്തില്‍ നിന്നാണ് വരേണ്ടത്.. ജനങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. അതിനായി സാധ്യമായതെല്ലാം ചെയ്യുമെന്നും ബാവ പറഞ്ഞു. സഭാവിശ്വാസികളില്‍ ഭൂരിഭാഗവും സമാധനപരമായി മുന്നോട്ടുപോകണമെന്ന് അഗ്രഹിക്കുന്നവരാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനാവുമെന്നാണ് ഉറച്ച വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മുഖ്യമന്ത്രിക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ചശേഷമാണ് ബാവ മഞ്ഞനിക്കര ദയറായിലേക്കു പോയത്.