വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ വീണ്ടും പ്രതിസന്ധി

വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ വീണ്ടും പ്രതിസന്ധി. പാറക്ഷാമം പരിഹരിക്കാനുള്ള ശ്രമം തുടര്‍ച്ചയായി തടസപ്പെടുന്നതു മൂലം പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്ന് അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ അറിയിച്ചു. പാറക്ഷാമത്തിന്റെ പേരില്‍ പദ്ധതി തടസപ്പെടില്ലെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

കേരളത്തിന്റെ സ്വപ്നപദ്ധതിക്ക് തടസങ്ങള്‍ തീരുന്നില്ല. പാറക്ഷാമത്തിന് പരിഹാരമായി കണ്ടെത്തിയ തിരുവനന്തപുരം നഗരൂരെ പാറമടയ്ക്കെതിരെ തുടങ്ങിയ സമരമാണ് പുതിയ പ്രതിസന്ധി. പരിസ്ഥിതിപ്രശ്നം ഉന്നയിച്ചുള്ള പ്രദേശവാസികളുടെ സമരത്തിന് സി.പി.എം ഒഴികെയുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയുണ്ട്. തഹസീല്‍ദാര്‍ വിളിച്ച ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ സമീപിച്ചത്. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് തുറമുഖ, വ്യവസായ മന്ത്രിമാരെ കണ്ട് അദാനി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

പാറക്ഷാമം മൂലം പുലിമുട്ട് നിര്‍മാണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. ഇതെത്തുടര്‍ന്ന് റവന്യുവകുപ്പും കൂടി മുന്‍കയ്യെടുത്താണ് നഗരൂരുള്ള പാറമട കണ്ടെത്തുകയും അനുമതി നല്‍കുകയും ചെയ്തത്.