ഇടപെടല്‍ വാക്കില്‍ മാത്രം; ബാലപീഡനങ്ങള്‍ക്ക് തടയിടാനുള്ള റിപ്പോര്‍ട്ട് അവഗണിച്ച് സര്‍ക്കാര്‍

ബാലപീഡനങ്ങളുടെ എണ്ണം വന്‍‌തോതില്‍ ഉയര്‍ന്നിട്ടും ഈ പ്രവണതയുടെ അടിസ്ഥാനം കണ്ടെത്താനുള്ള സുപ്രധാനനിര്‍ദേശം സംസ്ഥാനസര്‍ക്കാര്‍ അട്ടിമറിച്ചു. കുട്ടികള്‍ക്കും വൃദ്ധര്‍ക്കും നേരെയുള്ള ലൈംഗികാതിക്രമങ്ങളുടെ കാരണം കണ്ടെത്താന്‍ ശാസ്ത്രീയപഠനം നടത്തണമെന്ന് ടി.പി.സെന്‍കുമാര്‍ ഡിജിപിയായിരിക്കേയാണ് ആഭ്യന്തരവകുപ്പിന് ശുപാര്‍ശ നല്‍കിയത്. ശിക്ഷ വര്‍ധിപ്പിച്ചതുകൊണ്ടുമാത്രം കുറ്റകൃത്യങ്ങള്‍ പൂര്‍ണമായി തടയാനാവില്ലെന്ന് സെന്‍കുമാര്‍ മനോരമന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 1101 കുഞ്ഞുങ്ങളാണ് കേരളത്തില്‍ ലൈംഗികപീഡനത്തിന് ഇരയായത്. വൃദ്ധരായ അന്‍പതോളംപേരും പീഡിപ്പിക്കപ്പെട്ടു. രണ്ടായിരത്തി പതിനാറില്‍ 958 കുട്ടികളും 49 വൃദ്ധരും മാനഭംഗത്തിനിരയായി. 2011 മുതല്‍ ഇത്തരം അക്രമങ്ങള്‍ ക്രമാനുഗതമായി വര്‍ധിച്ചത് കണക്കിലെടുത്താണ് കുറ്റവാളികളെ ഇതിന് പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രീയപഠനം വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി തന്നെ ശുപാര്‍ശ ചെയ്തത്. വെറും ക്രിമിനല്‍ വാസനയ്ക്കപ്പുറം ജനിതകവും മാനസികവുമായ വൈകല്യങ്ങളും ഹോര്‍മോണ്‍ തകരാറുകളും കുറ്റകൃത്യത്തിലേക്ക് കാരണമായേക്കാമെന്നായിരുന്നു വിലയിരുത്തല്‍.

ബാലലൈംഗികപീഡനക്കേസുകളിലെ പ്രതികളില്‍ ഏറെയും ഇരയുടെ ബന്ധുക്കളോ പരിചയക്കാരോ ആണ്. ഈ കുറ്റകൃത്യങ്ങളെക്കുറിച്ച് വിശദമായി പഠിക്കാന്‍ മനശാസ്ത്രജ്ഞര്‍, ക്രിമിനോളജിസ്റ്റുകള്‍, ഡിഎന്‍എ വിദഗ്ധര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട പ്രത്യേകസംഘത്തെ നിയോഗിക്കണം എന്നായിരുന്നു സെന്‍കുമാറിന്റെ നിര്‍ദേശം. പഠനത്തിന്റെ അടിസ്ഥാനത്തില്‍ ചികില്‍സ, പരിശീലനം, ബോധവല്‍കരണം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ലൈംഗികാതിക്രമങ്ങള്‍ കുറയ്ക്കാം എന്നായിരുന്നു പ്രതീക്ഷ. ബാലപീഡനത്തിന് വധശിക്ഷ വരയായെങ്കിലും അടിസ്ഥാനതലത്തില്‍ മാറ്റമുണ്ടാക്കാന്‍ ഉതകുമായിരുന്ന സുപ്രധാനനിര്‍ദേശം മാത്രം പരിഗണിക്കപ്പെട്ടില്ല.