മദര്‍ മേരി സെലിനെ ദൈവദാസിയായി പ്രഖ്യാപിച്ചു

കര്‍മലീത്ത സന്യാസിനി സമൂഹാംഗം  മദര്‍ മേരി സെലിനെ ദൈവദാസിയായി പ്രഖ്യാപിച്ചു.  കര്‍മയോഗവും ജ്ഞാനയോഗവും ജീവിതചര്യയാക്കിയ ചാവറയച്ചന്റെ വിശുദ്ധി മദര്‍ സെലിനിലും ദര്‍ശിക്കാമെന്ന് നാമകരണചടങ്ങ് ഉദ്ഘാടനം ചെയ്ത മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. മദര്‍ സെലിന്റെ വിശുദ്ധനാമകരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. 

എറണാകുളം അങ്കമാലി അതിരൂപതിയില്‍ നിന്ന്  വിശുദ്ധനാമകരണത്തിനായി ഒരുപേരു നിര്‍ദേശിക്കപ്പെട്ടതിനെ ദൈവകൃപയായാണ് കാര്‍മലീത്ത സന്യാസിസമൂഹം കരുതുന്നത് . മദര്‍ മേരി സെലിന്‍ കാലടിയിലെ  രണ്ടുപേര്‍ക്ക് പകര്‍ന്ന ജീവിതവെളിച്ചം ദൈവദാസി പ്രഖ്യാപനം വേഗത്തിലാക്കി.  നാമകരണചടങ്ങുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മദര്‍ മേരി സെലിന്റെ ജീവിതവിശുദ്ധിയും ത്യാഗസന്നദ്ധതയും എടുത്തുപറയുകയും ചെയ്തു. 

വിശുദ്ധനാമകരണത്തിനുള്ള രൂപതാതല‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയുക്തരായവര്‍ തുടര്‍ന്ന് പ്രതിജ്ഞയെടുത്തു. എറണാകുളം അങ്കമാലി അതിരൂപത സഹായമന്ത്രാന്‍മാരായ  മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ , കര്‍മലീത്തസഭ മദര്‍ ജനറല്‍ സിസ്റ്റര്‍ സിബി, അങ്കമാലി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ പ്രസന്ന, പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ ആവില തുടങ്ങിയവര്‍ പങ്കെടുത്തു. 1906ല്‍ അങ്കമാലി മൂഴിക്കളത്ത് ജനിച്ച സിസ്റ്റര്‍ േമരി സെലിന്‍ 1928ലാണ് കര്‍മലീത്ത സന്യാസിസമൂഹത്തിന്റെ ഭാഗമാകുന്നത് . തുടര്‍ന്നങ്ങോട്ട് വിദ്യാഭ്യാസ രംഗത്ത്  സേവനരംഗത്തും ത്യാഗനിര്‍ഭരമായ ജീവിതം നയിച്ച അവര്‍ 1993ലാണ് അന്തരിച്ചത്