എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാട്: കേസെടുക്കാനുള്ള വിധിക്ക് സ്റ്റേ

സിറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ആലഞ്ചേരിക്കെതിരെ ക്രിമിനൽ കേസെടുക്കാനുള്ള ഉത്തരവിന് സ്റ്റേ. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് സ്റ്റേ ചെയ്തത്. കർദിനാൾ അടക്കമുള്ളവരെ പ്രതിയാക്കി പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ തൽക്കാലം തുടർനടപടി ഉണ്ടാകില്ല

എറണാകുളം അങ്കമാലി അതിരൂപതക്ക് വൻ നഷ്ടമുണ്ടാക്കിയ ഭൂമിയിടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കേസ് റജിസ്റ്റർ ചെയ്ത് മുന്നോട്ടുപോകാൻ ഹൈക്കോടതി സിംഗിൾ ബഞ്ച് കഴിഞ്ഞയാഴ്ച ഉത്തരവിട്ടത്. എന്നാൽ നിയമ സംവിധാനങ്ങളെ ദുരുപയോഗിക്കുകയാണ് പരാതിക്കാർ ചെയ്തത് എന്ന വാദമാണ് അപ്പീലിൽ പ്രധാനമായും ഉന്നയിച്ചത്. 

പോലീസിൽ പരാതി നൽകിയത്തിന്റെ തൊട്ടുപിറ്റേന്ന് തന്നെ ഹർജിയുമായി കോടതിയെ സമീപിച്ചു. ഇക്കാര്യം പരിഗണിക്കാതെയാണ് സിംഗിൾ ബഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്, കർദിനാൾ പക്ഷം ബോധിപ്പിച്ചു. കർദിനാളിന്റെ അഭിഭാഷകൻ ബോധിപ്പിച്ചു. പൊലീസിന് നിയമപരമായി ഇടപെട്ട് വിഷയം പരിശോധിക്കാൻ സാവകാശം നൽകിയില്ല എന്ന കാര്യമാണ് ഇങ്ങനെ ഡിവിഷൻ ബെഞ്ചിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. 

ഇത് പരിഗണിച്ച ശേഷമാണ് സ്റ്റേ അനുവദിക്കുന്നതായി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അറിയിച്ചത്. അപ്പീൽ ഹർജിയിൽ അടുത്ത മാസം മൂന്നിന് വീണ്ടും വാദം കേൾക്കും. അതുവരെ പോലീസ് കേസിലെ തുടർനടപടികൾ വിലക്കി. പ്രതി ചേർത്തിട്ടുള്ള കർദിനാൾ അടക്കമുള്ളവരുടെ മൊഴിയെടുക്കാനോ മറ്റ് അന്വേഷണത്തിനോ കോടതിയുടെ അടുത്ത തീർപ്പ് വരെ കാക്കേണ്ടി വരും.