ശബരിമലയിൽ റെക്കോ‍ഡ് വരുമാനം

ശബരിമലയിൽ റെക്കോ‍ഡ് വരുമാനം. മണ്ഡലകാലം ആരംഭിച്ച് ഇരുപത്തിയഞ്ച് ദിവസത്തിനുള്ളിൽ മൊത്തവരുമാനം നൂറ്റിയൊന്നു കോടി കവിഞ്ഞു. മുൻവർഷത്തേക്കാൾ പതിനാറുകോടിയുടെ വർധനവാണ് ഉണ്ടായിരിക്കന്നത്. 

അരവണ വിൽപനയിലാണ് ഏറ്റവും വലിയ വർധനവ്. ഇതുവരെ നാല്പത്തിനാല് കോടിയിലധികം രൂപയുടെ അരവണ വിറ്റഴിച്ചു. ശരാശരി രണ്ടരലക്ഷം കണ്ടെയ്നറുകളാണ് പ്രതിദിനം ശബരിമലയൽ വിറ്റുപോവുക.എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത് മൂന്നരലക്ഷം വരെയായി. ഭക്തജനത്തിരക്ക് കൂടിയതും, ഇരുപത് കണ്ടെയ്നറുകൾ അടങ്ങുന്ന കാർട്ടൺ അവതരിപ്പിച്ചതും വിൽപന വർധിക്കാൻ കാരണമായി.അപ്പം വിൽപനയിലൂടെ ഏഴു കോടിയിലധികം രൂപയാണ് വരവ്.കാണിക്കയായി ലഭിച്ചത് മുപ്പത്തിയാറു കോടി. ദേവസ്വം ബോർഡിന്റെ ബുക്ക് സ്റ്റാളുകളിൽ നിന്നുള്ള വരുമാനം മാത്രമാണ് മുൻ വർഷത്തക്കാൾ കുറഞ്ഞത്. 

അതേസമയം ട്രാക്ടറുകളുടെ സന്നിധാനത്തേയ്ക്കുള്ള പ്രവേശനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണത്തിന് ഇളവു വരുത്തണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് ഹൈക്കോടതിയൽ ഹർജി സമർപ്പിച്ചു.