പ്രാർഥന സഫലമാകുന്നു; കുഞ്ഞു ലൈബ ജീവിതത്തിലേയ്ക്ക്

ആറര മണിക്കൂർ കൊണ്ട് കണ്ണൂരിൽ നിന്ന് തിരുവനന്തപുരം ശ്രീചിത്രയിലെത്തിച്ച ഫാത്തിമ ലൈബ അപകടനില തരണം ചെയ്ത് ജീവിതത്തിലേക്ക്. അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയമെന്ന് ഡോക്ടർമാർ അറിയിച്ചു. അണുബാധയൊഴിവാക്കാനായി കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലെ നിരീക്ഷണത്തിലേക്ക് മാറ്റി. 

കുരുന്ന് ജീവൻ രക്ഷിക്കാനായി കേരളത്തിന്റെ വടക്കേയറ്റത്ത് നിന്ന് തെക്കേയറ്റത്തേക്കുള്ള കുതിപ്പ് സഫലമാകുന്നതിന്റെ ശുഭ സൂചനകൾ കണ്ട് തുടങ്ങി. ആയിരങ്ങളുടെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനുമൊടുവിൽ കുഞ്ഞു ലൈബ ജീവിതത്തിലേക്ക് മടങ്ങിവരുന്നൂവെന്ന ശുഭവാർത്തയാണ് ശസ്ത്രക്രിയക്ക് ശേഷം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിക്കുന്നത്. ഹൃദയ തകരാർ മാറ്റാനുള്ള ശസ്ത്രക്രിയ വിജയമായതോടെ ഐ.സി.യുവിലെ നിരീക്ഷണത്തിലാണ്. 24 മണിക്കൂർ നിരീക്ഷണം ആവശ്യമായതിനാൽ അമ്മയെ മാത്രമെ ഇപ്പോൾ ഐസിയുവിൽ കയറി കുഞ്ഞിനെ കാണാൻ അനുവദിച്ചിട്ടുള്ളു. 

കാസർകോട് ബദിയടുക്ക സ്വദേശികളായ സിറാജ് - ആയിഷ ദമ്പതികളുടെ മകളായ ഫാത്തിമ ലൈബയെ വ്യാഴാഴ്ച പുലർച്ചെയാണ് തിരുവനന്തപുരത്തെത്തിച്ചത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ നിന്ന് 500 കിലോമീറ്റർ ദൂരം ആറര മണിക്കൂറുകൊണ്ട് പിന്നിട്ടായിരുന്നു ആശുപത്രിയാത്ര. കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പരിശ്രമിച്ച ആംബുലൻസ് ഡ്രൈവർ, പൊലീസ്, സാമുഹിക മാധ്യമകൂട്ടായ്മ തുടങ്ങിയവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. തുടർചികിത്സക്കുള്ള എല്ലാ സഹായവും സർക്കാർ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.