ആനന്ദ് കൊലക്കേസിന്റെ അന്വേഷണം പൊലീസ് അട്ടിമറിച്ചെന്ന് ബി.ജെ.പി

ഗുരുവായൂര്‍ ആനന്ദ് കൊലക്കേസിന്റെ അന്വേഷണം ലോക്കല്‍ പൊലീസ് അട്ടിമറിച്ചെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കൊന്നവരെ പിടിച്ച പൊലീസ്, കൊല്ലിച്ചവരെ കുടുക്കാന്‍ ശ്രമിക്കുന്നില്ല. അന്വേഷണം സി.ബി.ഐയെ ഏല്‍പിക്കണമെന്ന് കുമ്മനം ഗുരുവായൂരില്‍ ആവശ്യപ്പെട്ടു. 

ഗുരുവായൂര്‍ നെന്‍മേനിയില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ആനന്ദിന്റെ വീട്ടില്‍ എത്തിയ കുമ്മനം രാജശേഖരന്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. ഗുരുവായൂര്‍ പൊലീസിന്റെ ആന്വേഷണത്തില്‍ അസംതൃപ്തി രേഖപ്പെടുത്തി. മൂന്നു പ്രതികളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഗൂഢാലോചന നടത്തിയ സി.പി.എം പ്രാദേശിക നേതാക്കളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് കുമ്മനം ആരോപിച്ചു. 

ആനന്ദിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കണം. കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. അതേസമയം, സി.പി.എം, ബി.ജെ.പി. സംഘര്‍ഷം നിലനില്‍ക്കുന്ന ഗുരുവായൂര്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍ സര്‍വകക്ഷിയോഗം വിളിച്ചു. സമാധാനശ്രമങ്ങള്‍ക്ക് രാഷ്ട്രീയകക്ഷികള്‍ പിന്തുണ വാഗ്ദാനം ചെയ്തു.