ചെറുതായി ഒന്ന് നാക്ക് പിഴ സംഭവിച്ച് എയറിലായിരിക്കുകയാണ് നടിയും എൻഡിഎ സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത്. ഹിമാചൽ പ്രദേശിലെ തെരഞ്ഞടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് കങ്കണയ്ക്ക് നാക്കുപിഴച്ചത്.മത്സ്യം കഴിക്കുന്നതിനെ കുറിച്ച് പറയുന്നതിനിടയിൽ തേജസ്വി യാദവ് എന്നതിനു പകരം തേജസ്വി സൂര്യ എന്നാണ് കങ്കണ പറഞ്ഞത്. ‘പരാജയപ്പെട്ട യുവരാജാക്കന്മാരുടെ പാർട്ടി. അവർക്ക് അറിയില്ല എവിടേക്ക് പോകണമെന്ന്. ചന്ദ്രനിൽ ഉരുളക്കിഴങ്ങ് വളർത്താൻ ആഗ്രഹിക്കുന്ന രാഹുൽ ഗാന്ധിയാവട്ടെ, ഗുണ്ടായിസം കാണിക്കുകയും മത്സ്യം തിന്നുകയും ചെയ്യുന്ന തേജസ്വി സൂര്യയാവട്ടെ..’ എന്നിങ്ങനെയായിരുന്നു കങ്കണയുടെ വിമർശനം. നവരാത്രിക്കിടെ മത്സ്യം കഴിച്ചെന്ന ആരോപണം തേജസ്വി യാദവിനെതിരെ നേരത്തെ ബി ജെ പി ഉന്നയിച്ചിരുന്നു. എന്നാൽ കങ്കണ പറഞ്ഞപ്പോള്‍ നാക്കുപിഴച്ചു. തേജസ്വി യാദവ് എന്നതിന് പകരം തേജസ്വി സൂര്യയായി പോയി.