അനുജന്‍റെ ബലാല്‍സംഗത്തിനിരയായി; ഭാര്യയെ കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്; കേസ്

വീടിനുള്ളില്‍ വച്ച് ബലാല്‍സംഗത്തിനിരയായ യുവതിയെ കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയത്ത് ഭര്‍ത്താവിന്‍റെ സഹോദരന്‍ തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തിയതാണ് കാരണം. ഏപ്രില്‍ രണ്ടിനായിരുന്നു സംഭവം. തൊഴില്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഭര്‍ത്താവ് പുറത്ത് പോയ സമയത്താണ് ഭര്‍ത്താവിന്‍റെ സഹോദരനില്‍ നിന്നും യുവതിക്ക് ക്രൂര പീഡനം ഏല്‍ക്കേണ്ടി വന്നത്.

തിരികെ വീട്ടിലെത്തിയ ഭര്‍ത്താവിനോട് തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയെന്നും ഞെട്ടിക്കുന്ന പ്രതികരണമാണ് ഉണ്ടായതെന്നും യുവതി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 'നീ ഇനി എന്‍റെ ഭാര്യയല്ല, എന്‍റെ സഹോദരന്‍റെ ഭാര്യയാണെന്ന്' ആക്രോശിച്ചായിരുന്നു ആക്രമണം. പിറ്റേന്ന് രാവിലെയായപ്പോള്‍ ഭര്‍ത്താവും ബലാല്‍സംഗത്തിനിരയാക്കിയ ഭര്‍തൃസഹോദരനും മുറിയിലേക്ക് കയറി വന്നുവെന്നും തന്നെ ആക്രമിച്ച് കീഴ്പ്പെടുത്തിയ ശേഷം നെഞ്ചില്‍ കയറി ഭര്‍ത്താവ് ഇരിപ്പുറപ്പിച്ചുവെന്നും യുവതി പറയുന്നു. പിന്നാലെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊല്ലാന്‍ ശ്രമിച്ചെന്നും ഭര്‍തൃസഹോദരന്‍ ഈ ദൃശ്യങ്ങളെല്ലാം മൊബൈല്‍ഫോണില്‍ പകര്‍ത്തിയെന്നും യുവതി പരാതിയില്‍ വെളിപ്പെടുത്തുന്നു.

സംഭവത്തിന്‍റെ വിഡിയോ സഹിതം യുവതി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെയാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ബലാല്‍സംഗം, കൊലപാതക ശ്രമം എന്നീ കുറ്റങ്ങള്‍ ഭര്‍ത്താവിനും ഭര്‍തൃ സഹോദരനുമെതിരെ ചുമത്തിയെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും അതിവേഗത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കുമെന്നും എസ്.പി വ്യക്തമാക്കി. 

Woman raped by her brother in law in UP