വാക്കുതര്‍ക്കം; ഗര്‍ഭിണിയെ കട്ടിലില്‍ കെട്ടിയിട്ട് തീ കൊളുത്തി ഭര്‍ത്താവ്; അതിദാരുണം

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ ഭാര്യയെ കട്ടിലില്‍ കെട്ടിയിട്ട് തീ കൊളുത്തി കൊന്ന് ഭര്‍ത്താവ്. ആറുമാസം ഗര്‍ഭിണിയായിരുന്ന യുവതിയും ഗര്‍ഭസ്ഥ ശിശുവും സംഭവസ്ഥത്ത് തന്നെ മരണപ്പെട്ടുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പഞ്ചാബിലെ അമൃത്സറിലുള്ള ബൂല്‍ഡ് നങ്കല്‍ എന്ന ഗ്രാമത്തിലാണ് അതിദാരുണ സംഭവം നടന്നത്.

ഇരുപത്തിമൂന്നുകാരിയായ പിങ്കിയും ഗര്‍ഭസ്ഥ ശിശുവുമാണ് ഭര്‍ത്താവ് സുഖ്ദേവിന്‍റെ ക്രൂരതയ്ക്കിരയായി മരണത്തിന് കീഴടങ്ങിയത്. ദമ്പതികള്‍ തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാക്കുക പതിവായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും വഴക്കുണ്ടാകുകയും അത് രണ്ട് ജീവനെടുക്കുന്നതില്‍ കലാശിക്കുകയുമായിരുന്നു. 

സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ പഞ്ചാബ് പൊലീസിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ചിന്തിക്കാവുന്നതിലും അപ്പുറമാണ് നടന്ന ക്രൂരതയെന്നാണ് വനിതാ കമ്മിഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. കൊലപാതകത്തിനു പിന്നാലെ ഒളിവില്‍ പോയ പ്രതി സുഖ്ദേവിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

Husband ties pregnant wife to bed; Sets her on fire.