ആള്‍ദൈവത്തിന്റെ പരിപാടിയിൽ പങ്കെടുക്കാൻ വൻ ജനക്കൂട്ടം; പലരുടെയും ആഭരണങ്ങൾ മോഷണം പോയി

സ്വയംപ്രഖ്യാപിത ആള്‍ദൈവം ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്ത അനുയായികളുടെ സ്വര്‍ണമാല മോഷണം പോയതായി പരാതി. മുംബൈയിലെ മിറ ഗ്രൗണ്ടിലെ സലാസര്‍ സെന്റര്‍ പാര്‍ക്ക് ഗ്രൗണ്ടില്‍ ശനിയാഴ്ച തുടങ്ങിയ രണ്ടു ദിവസ പരിപാടിയില്‍ പങ്കെടുത്ത മുപ്പത്താറ് പേരുടെ ആഭരണങ്ങളാണ് മോഷണം പോയത്. വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയതെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. 

രണ്ടു ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു യുവതിക്ക് പരുക്കേറ്റിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് സ്ഥലത്ത് വന്‍ സുരക്ഷയാണ് ഞായറാഴ്ച പൊലീസ് ഒരുക്കിയിരുന്നത്. സംഭവത്തിനു പിന്നാലെ ശാസ്ത്രിയുടെ പരിപാടിക്കെതിരേ ചില അന്ധവിശ്വാസ വിരുദ്ധ സംഘടനകള്‍ രംഗത്തെത്തി. ശാസ്ത്രിയുടെ പരിപാടികള്‍ നടത്താന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ പോലീസിന് മെമ്മൊറാണ്ടം നല്‍കി. അതേസമയം മോഷണ പരാതിയില്‍ സംഘാടകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

പരിപാടിയില്‍ പങ്കെടുത്ത നിരവധിപേർ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. തന്റെ രണ്ടു വയസ്സുള്ള മകള്‍ കഴിഞ്ഞ കുറെ ദിവസമായി രോഗാവസ്ഥയിലാണെന്നും രോഗം സുഖപ്പെടുത്തുന്നതടക്കമുള്ള ശാസ്ത്രിയുടെ അദ്ഭുത സിദ്ധികള്‍ മൊബൈലില്‍ കണ്ടാണ് പരിപാടിക്കെത്തിയതെന്നും സുനിത ഗൗളി എന്ന യുവതി പിന്നീട് പ്രതികരിച്ചു. 

പരിപാടിക്കെത്തുമ്പോൾ ശാസ്ത്രി മകളെ പരിഗണിക്കുമെന്നും രോഗം സുഖപ്പെടുത്തുമെന്നുമാണ് സുനിത വിചാരിച്ചിരുന്നത്. പക്ഷേ, ഇവിടെവച്ച് സ്വര്‍ണമാല കവര്‍ച്ച ചെയ്യപ്പെടുകയാണുണ്ടായത്. തന്റെയും മാല കവര്‍ച്ച ചെയ്യപ്പെട്ടതായും ഇരിക്കാന്‍ പോലും സ്ഥലമില്ലാത്ത വിധം തിരക്കായിരുന്നു പരിപാടിക്ക് അനുഭവപ്പെട്ടതെന്നും മറ്റൊരു യുവതിയും പരാതിപ്പെട്ടു.

36 followers of ‘godman’ Dhirendra Krishna Shastri lose gold chains at his event