കർഷക വിരുദ്ധ നയം; രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക് സംഘടനകൾ

 കർഷകസംഘടനകൾ വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക് .കേന്ദ്ര സർക്കാരിന്‍റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ഡൽഹിയിൽ ചേർന്ന മഹാ പഞ്ചായത്ത് രാജ്യവ്യാപക റാലി പ്രഖ്യാപിച്ചു. ഒരോ സംസ്ഥാനത്തും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കാത്ത് മനോരമ ന്യൂസിനോട് പറഞ്ഞു.

രാംലീല മൈതാനത്തേക്കുള്ള എല്ലാ റോഡുകളിലൂടെയും കർഷകർ നീങ്ങി. 11 മണിക്ക് മഹാ പഞ്ചായത്ത് ആരംഭിച്ചപ്പോഴേക്കും രാം ലീല കർഷകരാൽ നിറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾക്കെതിരെ രോഷമിരമ്പി. കാർഷിക നിയമങ്ങൾക്കെതിരായ സമരം അവസാനിപ്പിക്കാൻ 2021 ഡിസംബർ 9നു രേഖാമൂലം നൽകിയ ഉറപ്പുകൾ  പാലിക്കാത്ത സർക്കാരിനെതിരെ രാജ്യവ്യാപക റാലി സംഘടിപ്പിക്കാനാണ് സംയുക്ത കിസാൻ മോർച്ച മഹാ പഞ്ചായത്തിന്റെ തീരുമാനം.

താങ്ങ് വില, കാർഷിക കടങ്ങൾ എഴുതി തള്ളൽ, സമരം ചെയ്ത  കർഷകർക്കെതിരായ കേസുകളും വൈദ്യുതി നിയമ ഭേദഗതി ബില്ലുo പിൻവലിക്കൽ, സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് ധന സഹായം,  തുടങ്ങിയവയാണ്  കിസാൻ മഹാ പഞ്ചായത്ത് മുന്നോട്ട് വക്കുന്ന ആവശ്യങ്ങൾ. കിസാൻ മഹാ പഞ്ചായത്ത് കണക്കിലെടുത്ത് ഡൽഹിയിൽ കനത്ത സുരക്ഷയിണ് ഒരുക്കിയിരുന്നത്.