കര്‍ണാടക ഹാവേരിയില്‍ കര്‍ഷകരും പൊലീസും തമ്മില്‍ തെരുവ് യുദ്ധം. ചുവന്ന മുളകിന്‍റെ വിലത്തകര്‍ച്ചയില്‍ മൊത്ത വ്യാപാക കേന്ദ്രത്തില്‍ പ്രതിഷേധിച്ചവര്‍ക്കുനേരെ ലാത്തി വീശിയതോടെയാണ് മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലുണ്ടായത്. 30 പേര്‍ക്കു പരുക്കേറ്റു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യപിച്ചു.
കഴിഞ്ഞ ദിവസം വരെ കിന്‍റലിന് നാല്‍പതിനാലായിരം രൂപയുണ്ടായിരുന്ന ചുവന്ന മുളകിന്‍റെ വില 39000 ആയി കുറഞ്ഞതാണു സംഘര്‍ഷങ്ങളുടെ കാരണം. കച്ചവടക്കാര്‍ വില കുറയ്ക്കുന്നുവെന്നാരോപിച്ചു ബ്യാഡകിയിലെ മൊത്ത വ്യാപാര കേന്ദ്രത്തിനു മുന്നില്‍ ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ സമരം തുടങ്ങി. കല്ലേറുണ്ടായതോടെ പൊലീസ് ലാത്തിവീശി. ഇതോടെ പൊലീസും കര്‍ഷകരും തമ്മില്‍ തെരുവുയുദ്ധമായി
രണ്ടു പൊലീസ് വാഹനങ്ങള്‍ക്കു തീയിട്ടു. നിരവധി വാഹനങ്ങള്‍ എറിഞ്ഞു തര്‍ത്തു. ഒരു ഡി.വൈ.എസ്.പി അടക്കം 30പേര്‍ക്കു .അര്‍ധരാത്രിയോടെ കൂടുതല്‍ പൊലീസെത്തിയതോടെയാണു സംഘര്‍ഷം നിയന്ത്രണവിധേമയായത്. ശീതീകരണ സംഭരണികളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അധികം മുളക് ചന്തയിലേക്കെത്തിയതാണു വിലത്തകര്‍ച്ചയ്ക്ക് കാരണമെന്നാണു വ്യാപാരികള്‍ പറയുന്നത്. ഇന്നലെ മാത്രം 50 കിലോ തൂക്കമുള്ള മൂന്നര ലക്ഷം ചാക്ക് ചുവന്ന മുളകാണ് വില്‍പനയ്ക്കെത്തിയത്.