ഐഒഎസിനും ആൻഡ്രോയിഡിനും വെല്ലുവിളി; മെയ്ഡ് ഇൻ ഇന്ത്യ ‘ഭറോസ്’

ഐഒഎസിനോടും ആൻഡ്രോയിഡിനോടും കിടപിടിക്കാൻ ഇനി ഇന്ത്യൻ നിർമിത ‘ഭറോസ്’ (BharOS). ഐഐടി മദ്രാസ് വികസിപ്പിച്ചെടുത്ത തദ്ദേശനിർമിത മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമാണ് (ഒഎസ്) ഭറോസ്. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നൽകിയാണ് ഭറോസ് വികസിപ്പിച്ചിരിക്കുന്നത്. ആപ്പിളിന്റെ ഐഒഎസും ഗൂഗിളിന്റെ ആൻഡ്രോയിഡും ഒരു സ്മാർട്ഫോണിൽ പ്രവർത്തിക്കുന്നത് എങ്ങനെയോ അങ്ങനെ തന്നെയാകും ഭറോസിന്റെയും പ്രവർത്തനം.

കേന്ദ്ര കമ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ്, വിവരസാങ്കേതിക, വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്നു ന്യൂഡൽഹിയിൽ വച്ച് പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ടെസ്റ്റ് ചെയ്തു. പുതിയ ഒഎസ് വികസിപ്പിച്ചവരെ അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു. കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവും ചടങ്ങിൽ പങ്കെടുത്തു.

സർക്കാർ, പൊതു സംവിധാനങ്ങളിൽ ഉപയോഗിക്കാനായി സർക്കാർ ഫണ്ട് ചെയ്ത് വികസിപ്പിച്ച സൗജന്യ, ഓപ്പൺ സോഴ്സ് ഒഎസ് ആണ് ഭറോസ്. സ്മാർട്ഫോണുകളിൽ വിദേശ ഒഎസുകളെ കൂടുതലായി ആശ്രയിക്കുന്നതിനു പകരം തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

നിലവിൽ അതീവരഹസ്യ സ്വഭാവത്തോടെ പ്രവർത്തിക്കേണ്ട, രഹസ്യരേഖകൾ കൈകാര്യം ചെയ്യേണ്ട വിഭാഗങ്ങളിലാണ് ഭറോസ് നൽകുക. ഭറോസിനൊപ്പം ഡിഫോൾട്ട് മൊബൈൽ ആപ്ലിക്കേഷനുകൾ (എൻഡിഎ) ഒന്നും ഉണ്ടാകില്ല. ഉപയോഗിക്കുന്നയാൾക്ക് വേണമെങ്കിൽ ഓരോ ആപ്ലിക്കേഷനുകളും ഡൗൺലോഡ് ചെയ്യണം. വിശ്വാസ്യതയുള്ള ആപ്ലിക്കേഷനുകൾ മാത്രം ഡൗൺലോഡ് ചെയ്യാൻ ഇതുമൂലം ഉപഭോക്താവിന് സാധിക്കും.