‘തടവിൽ’ പരമസുഖം; എഎപി മന്ത്രിക്ക് ജയിലിൽ കാല് തിരുമാനും ആൾ; വിഡിയോ

എഎപി മന്ത്രി സത്യേന്ദർ ജെയിന് തിഹാർ ജയിലിൽ വിഐപി പരിഗണന എന്ന ആരോപണം ശരിവയ്ക്കുന്ന വിഡിയോ പുറത്തുവിട്ട് ബിജെപി. കള്ളപ്പണം വെളുപ്പിച്ച കേസിൽ മേയിൽ അറസ്റ്റിലായ ജയിന് തിഹാർ ജയിലിൽ ഒരാൾ കാല് തടവിക്കൊടുക്കുന്ന വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ചികില്‍സയുടെ ഭാഗമായാണ് ജയിലിലെ തിരുമ്മലെന്ന് എഎപി പ്രതികരിച്ചു. ജെയിന് ജയിലിൽ വഴിവിട്ട സഹായം നൽകിയെന്ന പേരിൽ ജയിൽ സൂപ്രണ്ട് അജിത് കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു.

തിഹാർ ജയിലിലെ സെല്ലിൽ സത്യേന്ദർ ജെയിന്റെ കാലും നടുവും തലയുമാണ് തിരുമ്മുന്നതെന്നു വിഡിയോകളിൽനിന്ന് വ്യക്തമാകും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) ജയിലിൽ ജെയിന് ആഡംബര ജീവിതം ആയിരുന്നുവെന്ന് ആരോപിച്ചിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഡ‍ൽഹി കോടതിയിൽ സമർപ്പിച്ചിരുന്നു. ഡൽഹി എഎപി സർക്കാരിൽ ജയിൽ വകുപ്പും കൈകാര്യം ചെയ്തിരുന്നത് ജയിൻ ആയിരുന്നു.സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ സുകാഷ് ചന്ദ്രശേഖറാണ് ജയിനിന് ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നുവെന്ന് ആരോപിച്ച് ലഫ്. ഗവർണർക്ക് കത്ത് അയച്ചത്.