യുപിക്ക് പിന്നാലെ ഗുജറാത്ത്; അഹമ്മദാബാദിൽ 3,000 കോടിയുടെ ലുലു മാൾ

ഉത്തർപ്രദേശിനു ശേഷം ഗുജറാത്തിലും മാളുമായി ലുലു ഗ്രൂപ്പ്. വാണിജ്യ നഗരമായ അഹമ്മദാബാദിലാണ് 3,000 കോടി രൂപ നിക്ഷേപത്തിൽ ലുലു മാൾ ഉയരുന്നത്. നിർമാണ പ്രവർത്തനങ്ങൾ അടുത്ത ജനുവരിയിൽ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ കഴിഞ്ഞ വർഷം യുഎഇ സന്ദർശിച്ചപ്പോൾ ഇതു സംബന്ധിച്ച ചർച്ചകളും മറ്റും നടന്നിരുന്നു. ഗുജറാത്തിൽ മുതൽ മുടക്കുന്നതുമായി ബന്ധപ്പെട്ട ധാരണാ പത്രത്തിലും സംസ്ഥാന സർക്കാരും ലുലു ഗ്രൂപ്പ് ഒപ്പു വച്ചിരുന്നു. 30 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് ലുലു ഉദ്ദേശിക്കുന്നത്. മാൾ പ്രവർത്തിക്കുന്നതോടെ 6,000 ആളുകൾക്ക് നേരിട്ടും 15,000ത്തിൽ അധികം ആളുകൾക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നും ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എ.വി.ആനന്ദ് റാം പറഞ്ഞു.

ലുലു ഹൈപ്പർമാർക്കറ്റ്, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള ഫൺടുറ, 15 സ്ക്രീൻ സിനിമ, മുന്നൂറിലധികം ദേശീയവും അന്തർദേശീയവുമായ ബ്രാൻഡുകൾ, വിശാലമായ ഫുഡ് കോർട്ട്, മൾട്ടി ലെവൽ പാർക്കിങ് എന്നിവ ഉൾക്കൊള്ളുന്നതായിരിക്കും അഹമ്മദാബാദ് ലുലു മാൾ. പ്രാദേശിക കാർഷികോൽപന്നങ്ങൾക്കും മാളിൽ വിപണന സൗകര്യമുണ്ടാകും. എഴുപതുകളുടെ തുടക്കത്തിൽ തന്റെ കച്ചവട ജീവിതം ആരംഭിച്ച ഗുജറാത്തിനോട് എന്നും വൈകാരിക ബന്ധമാണെന്നു യൂസഫലി പറഞ്ഞു. തന്റെ പിതാവും കുടുംബാംഗങ്ങളും വർഷങ്ങളായി അവിടെയായിരുന്നു കച്ചവടം നടത്തിയതെന്നും യൂസഫലി അനുസ്മരിച്ചു.