മോദിയുടെ ആസ്തി 2.23 കോടി; 26 ലക്ഷം വർധിച്ചു; സ്വന്തമായി ഭൂമിയും വാഹനവുമില്ല

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആസ്തിയിൽ 26 ലക്ഷത്തിന്റെ വർധന. ഇതോടെ ആകെ ആസ്തി 2.23 കോടിയായി. ഇതിൽ ഭൂരിഭാഗവും ബാങ്ക് നിക്ഷേപമാണ്. ഗുജറാത്തിലെ ഗാന്ധിനഗറിൽ 2002 ൽ വാങ്ങിയ ഭൂമി ദാനം ചെയ്തതിനാൽ സ്ഥാവര സ്വത്തുക്കളൊന്നും പ്രധാനമന്ത്രിയുടെ പേരിൽ ഇല്ല. ബോണ്ടിലോ ഓഹരികളിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപമില്ല. സ്വന്തമായി വാഹനവുമില്ല. പക്ഷേ, 1.73 ലക്ഷം രൂപ വിലമതിക്കുന്ന 2 സ്വർണമോതിരങ്ങളുണ്ട്.

പ്രധാനമന്ത്രിയുടെ ഓഫിസ് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്‌ത വിശദാംശങ്ങൾ പ്രകാരം 2022 മാർച്ച് 31 വരെ അദ്ദേഹത്തിന്റെ ആകെ ആസ്തി 2,23,82,504 രൂപയാണ്. അന്ന് കൈവശം 35,250 രൂപയും പോസ്റ്റ് ഓഫിസിൽ 9,05,105 രൂപയുടെ നാഷനൽ സേവിങ് സർട്ടിഫിക്കറ്റും 1,89,305 രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസികളുമുണ്ട്. പുതിയ വെളിപ്പെടുത്തൽ പ്രകാരം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് 2.54 കോടി രൂപയുടെ ജംഗമ വസ്തുക്കളും 2.97 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും ഉണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷം സ്വത്ത് വെളിപ്പെടുത്തിയ 29 കാബിനറ്റ് മന്ത്രിമാരിൽ ധർമേന്ദ്ര പ്രധാൻ, ജ്യോതിരാദിത്യ സിന്ധ്യ, ആർ.കെ.സിങ്, ഹർദീപ് സിങ് പുരി, പർഷോത്തം റൂപാല, ജി.കിഷൻ റെഡ്ഡി എന്നിവരും ഉൾപ്പെടുന്നു.