ഇത് മാനവികതയ്ക്ക് നാണക്കേട്; പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും; ഉദ്ധവ് താക്കറെ

സാക്കിനാക്കയില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായ 34 വയസ്സുകാരി മരിച്ച സംഭവത്തിൽ കർശന നടപടിയെടുക്കാൻ മഹാരാഷ്ട്ര സർക്കാർ. ഇത് മാനവികതയ്ക്ക് തന്നെ നാണക്കേടാണെന്നും അങ്ങേയറ്റം അപലപനീയമാണെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസ് അറിയിച്ചു. കുറ്റവാളിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും അതിവേഗ കോടതിയിൽ കേസ് പരിഗണിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് യുവതി മരണം. 2012 ഡല്‍ഹിയിലെ ബസില്‍ പെണ്‍കുട്ടിക്കു നേരിടേണ്ടിവന്നതിനു സമാനമായ ക്രൂരതയാണ് മുംബൈയിലെ യുവതിക്കും ഉണ്ടായത്. 

യുവതിയുടെ സ്വകാര്യ ഭാഗത്ത് അക്രമി ഇരുമ്പുദണ്ഡ് കയറ്റിയതായി പൊലീസ് പറഞ്ഞു. പ്രതിയായ മോഹന്‍ ചൗഹാനെ (45) അറസ്റ്റ് ചെയ്തിരുന്നു. സാക്കിനാക്ക ഖൈറാനി റോഡില്‍ ചോര വാര്‍ന്ന നിലയില്‍ ഒരു യുവതി കിടക്കുന്നതു കണ്ടുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസ് സംഘമാണ് അവരെ ആശുപത്രിയില്‍ എത്തിച്ചത്.

വീണുകിടക്കുന്ന യുവതിയുടെ സമീപത്ത് ഒരാള്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍നിന്നു കണ്ടെത്തി. യുവതിയെ പ്രതി മര്‍ദിക്കുന്നതു കണ്ടുവെന്നും പൊലീസില്‍ വിവരമറിയിച്ചയാള്‍ പറഞ്ഞിരുന്നു. വാഹനത്തിനുള്ളിലും രക്തക്കറയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.