കോവിഡ് പ്രതിരോധം; മോദിക്ക് മൻമോഹന്റെ വക 5 നിർദേശങ്ങൾ; കത്തയച്ചു

കോവിഡ് പ്രതിരോധത്തിനായുള്ള മാർഗങ്ങള്‍ ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ കത്ത്. വാക്സിനേഷൻ കൂട്ടണമെന്നതുൾപ്പെടെ അഞ്ച് നിർദ്ദേശങ്ങളാണ് കത്തിൽ നൽകിയത്.  കോവിഡ് വാക്സിനേഷൻ നടപടി വ്യാപിപ്പിക്കണമെന്ന് കത്തിൽ മൻമോഹൻ സിങ് ആവശ്യപ്പെട്ടു. ഈ കാലഘട്ടത്തിൽ ലക്ഷ്യമിടുന്നത്രയും പേര്‍ക്ക് വാക്സീൻ നൽകണമെങ്കിൽ വാക്സീൻ നിർമാതാക്കൾക്ക് ആറു മാസത്തേക്കെങ്കിലും മുൻകൂട്ടി ഓർഡറുകൾ നൽകണം.

എത്രത്തോളം വാക്സീൻ സംസ്ഥാനങ്ങളിലേക്കെത്തുമെന്ന കാര്യത്തിൽ കേന്ദ്രം സൂചന നല്‍കണം. അടിയന്തര പ്രാധാന്യം നല്‍കി സർക്കാർ 10 ശതമാനം വാക്സീൻ ഡോസുകളുടെ വിതരണം നടത്തണം. എന്നാൽ വാക്സീൻ ലഭ്യതയെക്കുറിച്ചു കൃത്യമായ വിവരം സംസ്ഥാനങ്ങൾക്കു ലഭിക്കണം. എങ്കിലേ സംസ്ഥാനങ്ങൾക്ക് ആസൂത്രണങ്ങൾ നടത്താൻ സാധിക്കൂ. കോവിഡിനെതിരായ മുൻനിര പോരാളികൾക്കു വാക്സീൻ നൽകുന്നതിൽ പ്രായപരിധി നിർണയിക്കുന്നതിൽ സംസ്ഥാനങ്ങൾക്കു തീരുമാനമെടുക്കാനാകണം. ഇങ്ങനെ അനുമതി ലഭിച്ചാൽ അധ്യാപകർ, തദ്ദേശസ്ഥാപന ജീവനക്കാർ, ടാക്സി – ഓട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർക്കും 45 വയസ്സ് പ്രായപരിധി നോക്കാതെ വാക്സീൻ നൽകാനാകും.

വാക്സീൻ നിർമാതാക്കളെ സർക്കാർ പിന്തുണയ്ക്കണം. ഫണ്ടുകളും ഇളവുകളും നൽകി നിർമാണം വ്യാപിപ്പിക്കുന്നതിനും സഹകരിക്കണം. ആഭ്യന്തര വാക്സീനുകളുടെ കാര്യത്തിൽ പരിമിതികളുള്ളതിനാൽ വിശ്വസനീയ കേന്ദ്രങ്ങളിൽനിന്ന് അനുമതി ലഭിച്ച വിദേശ വാക്സീനുകളും ഇറക്കുമതി ചെയ്യണമെന്നും മൻമോഹൻ സിങ് ആവശ്യപ്പെട്ടു.