ഈ കൊറോണക്കാലത്ത് ചൈനയുടെ ഒരു റിക്കോർഡ് തിരുത്തി ഇന്ത്യ. പത്തുദിവസം കൊണ്ട് 1,0000 കിടക്കകളുള്ള ആശുപത്രി നിർമിച്ചാണ് ഇന്ത്യ ചൈനയുടെ റിക്കോർഡ് തിരുത്തിയത്. 10200 കിടക്കകളാണ് ദില്ലി ഛത്തർപൂരിൽ നിർമിച്ച കോവിഡ് കെയർ ആശുപത്രിയിൽ ഉള്ളത്. രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ചികിത്സാകേന്ദ്രത്തിന് സർദാർ പട്ടേൽ കോവിഡ് കെയർ സെന്റർ എന്നാണ് പേര് നൽകിയിരിക്കുന്നത്.
ഇന്തോ-തിബറ്റൻ അതിർത്തി പൊലീസ് സേനയ്ക്കാണ് ആശുപത്രിയുടെ നടത്തിപ്പ് ചുമതല നൽകിയിരിക്കുന്നത്. 10 ശതമാനത്തോളം കിടക്കകൾക്ക് ഓക്സിജൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 57 ആംബുലൻസുകളും മൂവായിരത്തോളം ആരോഗ്യപ്രവർത്തകരുമായി ആശുപത്രി പ്രവർത്തിക്കാൻ സജ്ജമായിക്കഴിഞ്ഞു. ശീതികരിച്ചതാണ് ഉൾവശം.
കോവിഡ് വ്യാപിച്ച സമയത്ത് ഒരാഴ്ച കൊണ്ടാണ് ചൈന വുഹാനിൽ 1000 കിടക്കകളുള്ള ആശുപത്രി നിർമിച്ചത്. ഈ റിക്കോർഡാണ് ഇന്ത്യയ തിരുത്തിയിരിക്കുന്നത്.
ഇതിനിടെ, രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അഞ്ചര ലക്ഷത്തിനടുത്ത്. 16,475 പേര്‍ മരിച്ചു. തെലങ്കാന ആഭ്യന്തരമന്ത്രി മഹമൂദ് അലിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ചികില്‍സയ്ക്കായി രാജ്യത്തെ ആദ്യ പ്ലാസ്മ ബാങ്ക് ഡല്‍ഹിയില്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ചു.
24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 380 മരണം. പത്തൊന്‍പതിനായിരത്തി നാനൂറ്റി അന്‍പത്തിയൊന്‍പത് (19,459) പേര്‍ കൂടി രോഗബാധിതരായി. രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം അഞ്ചു ലക്ഷത്തി നല്‍പത്തിയെട്ടായിരത്തി മുന്നൂറ്റി പതിനെട്ട് ( 5,48,318 ). മരണസംഖ്യ പതിനാറായിരത്തി നാനൂറ്റി എഴുപത്തിയഞ്ച് (16,475). മരണത്തില്‍ 79 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍. രണ്ടു ലക്ഷത്തി പതിനായിരത്തി ഒരുനൂറ്റി ഇരുപത് (2,10,120) പേര്‍ ചികില്‍സയിലുണ്ട്. രോഗ നിരക്ക് 11.40 ശതമാനം. മൂന്ന് ലക്ഷത്തി ഇരുപത്തിയൊന്നായിരത്തി എഴുനൂറ്റി ഇരുപത്തിരണ്ട് (3,21,722) പേര്‍ക്ക് രോഗം ഭേദമായി. 58.67 ശതമാനമാണ് രോഗമുക്തി നിരക്ക്. ഏറ്റവും അധികം രോഗബാധിതര്‍ മഹാരാഷ്ട്രയില്‍.
ഡല്‍ഹിയും തമിഴ്നാടും തൊട്ടുപിന്നില്‍. ഗുജറാത്തിലെ ഉയര്‍ന്ന മരണ നിരക്ക് ആശങ്കയുടെ ആഴം കൂട്ടുന്നു. കോവിഡ് ബാധിച്ച് മരിച്ച മുതിര്‍ന്ന ഡോക്ടര്‍ അസീം ഗുപ്തയുടെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ സഹായധനം പ്രഖ്യാപിച്ചു. പ്ലാസ്മ ബാങ്ക് തുടങ്ങുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ പറഞ്ഞു.