കർണാടകയിൽ രോഗികൾക്കൊപ്പം ഉയർന്ന് മരണനിരക്കും; വ്യാപനം തീവ്രമായി ബെംഗളൂരു

കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കവിഞ്ഞു. ഇന്നലെ 397 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 10118ആയി.  മരണനിരക്കും ഉയരുകയാണ്. 164പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. രോഗവ്യാപനം തീവ്രമായ  ബെംഗളൂരു നഗരത്തിൽ നിലവിലെ സാഹചര്യം തുടർന്നാൽ നഗരം പൂർണമായി അടച്ചിടുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് സർക്കാർ തീരുമാനം. 

കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനൊപ്പം . മരണ നിരക്കും ഉയരുകയാണ്. ഇന്നലെ മാത്രം 14 ജീവൻ നഷ്ടമായി. ആകെ രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. ഇതുവരെ 6151പേർക്കാണ് രോഗം ഭേദമായത്. 3799 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 112 പേർ ഗുരുതരാവസ്ഥയിലാണ്. സംസ്ഥാനത്തിതുവരെ 539247 സാമ്പിളുകൾ പരിശോധിച്ചു. കർണാടകയിൽ ഏറ്റവും കൂടുതൽ രോഗികൾക്കുള്ള ബെംഗളൂരു നഗരത്തിൽ കോവിഡ് വ്യാപനം ശക്തമാണ് ഇതുവരെ 78 മരണമടക്കം 1678പേർക്കാണ് നഗരത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ ഏറെപ്പേർക്കും വൈറസ് ബാധയേറ്റിട്ടുള്ളത്  അജ്ഞാത ഉറവിടങ്ങളിൽ നിന്നാണെന്നതും ആശങ്ക വർധിപ്പിക്കുന്നു. ബെംഗളൂരുവിൽ നിലവിലെ  സാഹചര്യം തുടർന്നാൽ നഗരം പൂർണമായി അടച്ചിടേണ്ടി വരുമെന്ന് കർണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലു പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തീരുമാനമെടുക്കും. രോഗവ്യാപനം തടയാൻ ആളുകൾ സഹകരിക്കണമെന്നും നിയന്ത്രണങ്ങൾ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിലവിൽ നഗരത്തിലെ തീവ്രവ്യാപന മേഖലകളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

കണ്ടൈൻമെൻറ് സോണുകളുടെ എണ്ണം 502 ആയി. ഇതിനിടയിൽ കോവിഡ് ബാധിച്ചു ചികിത്സയിലിരുന്ന ക്രിമിനൽ കേസ് പ്രതി ആശുപത്രിയിൽ നിന്നും ചാടിപ്പോയി. ബെംഗളൂരു വിക്ടോറിയ ആശുപത്രിയിൽ നിന്നാണ് ഇയാളെ രക്ഷപെട്ടത്.  ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനുനേരെ തുപ്പുകയും ചെയ്തിട്ട് കടന്നു കളഞ്ഞ ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം കടുത്ത നിയന്ത്രണങ്ങളും മുൻകരുതലുകളുമായി സംസ്ഥാനത്തിന് sslc പരീക്ഷ നടക്കും. എട്ടരലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. കണ്ടൈൻമെൻറ് സോണുകളിൽ നിന്നെത്തുന്ന വിദ്യാർഥികൾക്കായി സ്‌കൂളുകളിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.