പട്രോളിങ് തടസപ്പെടുത്തിയെന്ന് റിപ്പോർട്ട്; തർക്കം ദൗലത് ബേഗ് ഓൾഡിയിലേക്കും

 സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ ഭാഗത്തുള്ള ദൗലത് ബേഗ് ഓൾ‍ഡിയോടു (ഡിബിഒ) ചേർന്നുള്ള അതിർത്തി മേഖലകളിലും തർക്കമുന്നയിച്ച് ചൈന. ഇവിടെ 10, 13 പട്രോളിങ് പോയിന്റുകൾക്കിടയിൽ ഇന്ത്യൻ സേനാംഗങ്ങളുടെ പട്രോളിങ് ചൈനീസ് സേന തടസ്സപ്പെടുത്താൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

ഇന്ത്യൻ സേന ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുദ്ധവിമാനങ്ങൾക്കിറങ്ങാൻ കഴിയുന്ന എയർസ്ട്രിപ് സ്ഥിതി ചെയ്യുന്ന ഡിബിഒ, അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ സേനാ നടപടികളിലെ അവിഭാജ്യ ഘടകമാണ്. കാരക്കോറം മേഖലയിലേക്കു കടന്നുകയറാനുള്ള ചൈനയുടെ ശ്രമമാണു ഡിബിഒയിലെ തർക്കങ്ങളെന്നു സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. പാംഗോങ് മലനിരകൾ, ഗൽവാൻ, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളിലെ സംഘർഷങ്ങൾക്കു പിന്നാലെയാണു മറ്റൊരിടത്തു കൂടി കടന്നുകയറാനുള്ള ചൈനയുടെ ശ്രമം.

അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ യുദ്ധവിമാനങ്ങളും മിസൈൽ പ്രതിരോധ യൂണിറ്റുകളും ചൈന സജ്ജമാക്കിയിട്ടുണ്ട്. ചൈനീസ് യുദ്ധവിമാനങ്ങളുടെ നിരീക്ഷണ പറക്കൽ വർധിച്ചതായി സേനാ വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യൻ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ലഡാക്ക് മേഖലയിൽ നിരീക്ഷണ പറക്കൽ നടത്തുന്നുണ്ട്.