ട്രംപും പുടിനും വീണു; കോവിഡിൽ ജനപ്രീതിയിൽ മോദി; ന്യൂയോർക്ക് ടൈംസ് സർവേ

രാജ്യത്താകെ ആശങ്ക പടര്‍ത്തിയ കൊറോണ വൈറസ് വ്യാപനം തടയുന്ന നടപടികളുടെ നെടുനായകത്വം വഹിക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മതി വര്‍ധിച്ചതായി സർവേ ഫലം. ഏതാനും ആഴ്ചകളായി മോദിയുടെ ജനപ്രീതി 90 ശതമാനമായി ഉയർന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിൻ എന്നീ ലോകനേതാക്കളെ അപേക്ഷിച്ച് വളരെ ഫലപ്രദമായാണു മോദി കോവിഡ് പ്രതിസന്ധിയെ നേരിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

മാര്‍ച്ച് തുടക്കത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമമായി ഉയരുമ്പോള്‍ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വളര്‍ച്ചാനിരക്ക് കുറഞ്ഞ സാമ്പത്തിക വ്യവസ്ഥയിലൂടെയാണു മോദി സര്‍ക്കാര്‍ കടന്നുപോയിരുന്നത്. പൗരത്വ നിയമത്തെ ചൊല്ലി തെരുവുകള്‍ യുദ്ധക്കളങ്ങളായി മാറി. കോവിഡ് പ്രതിരോധ നടപടികള്‍ മുന്നില്‍നിന്നു നയിക്കാന്‍ തുടങ്ങിയതോടെ മോദിയെ അനുകൂലിക്കുന്നവർ 80 ശതമാനത്തിലേക്കും 90 ശതമാനത്തിലേക്കും ഉയർന്നുവെന്ന് ന്യൂയോർക്ക് ടൈംസ് പറയുന്നു. കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞാൽ ബിജെപി സർക്കാരിന്റെ ജനപ്രീതി ഇനിയും വർധിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ആയിരക്കണക്കിന് ആളുകള്‍ക്കു തൊഴില്‍ നഷ്ടമാകുകയും ചെറുകിട വ്യവസായം വന്‍തകര്‍ച്ച നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ പലായനം ഉൾപ്പെടെയുള്ള വിഷയങ്ങൾ മോദി സർക്കാരിന് വെല്ലുവിളി ഉയർത്തും. ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന 20 ലക്ഷം കോടി രൂപയുടെ പാക്കേജ് നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പര്യാപ്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.